സാൻ അന്റോണിയോ : മണിക്കൂറിൽ 201 കിലോമീറ്റർ വേഗത്തിൽ വീശുന്ന ചുഴലിക്കാറ്റ് യുഎസ് ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ. ചുഴലിക്കാറ്റു മൂലമുണ്ടായ നാശനഷ്ടങ്ങളെപ്പറ്റി പ്രസിഡന്റ് ഡോണൾഡ് ട്രംപിനു വിശദീകരണം നൽകിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.12 വർഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. വെള്ളിയാഴ്ച രാത്രി വൈകി ഉഗ്രരൂപം പ്രാപിച്ച ചുഴലിക്കാറ്റ് ശനിയാഴ്ച പുലർച്ചെയാണ് നാശനഷ്ടമുണ്ടാക്കിത്തുടങ്ങിയത്. കാറ്റിന്റെ ശക്തിയിൽ തിരമാലകൾ 12 അടി വരെ ഉയർന്നു. വടക്കൻ മെക്സിക്കോയിലും ലൂസിയാനയിലും വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ടെക്സസ് തീരത്തുള്ള സ്കൂളുകള്‍ക്ക് അവധി നൽകുകയും പ്രദേശത്തെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുകയും ചെയ്തു. തീരപ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന എണ്ണക്കമ്പനികള്‍ അടച്ചു. ഇവിടങ്ങളിലെ ജോലിക്കാരെ സുരക്ഷിത മേഖലയിലേക്കു മാറ്റിയിട്ടുണ്ട്.
Comments