തിരുവനന്തപുരം: ബിജെപിയുടെ വില കുറഞ്ഞ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരമാണ് ഗുർമീത്ത് റാം റഹിമിന് എതിരായ കോടതിവിധിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിയാനയിലെ പഞ്ച്കുളയിൽ 32 ജീവൻ കൊഴിഞ്ഞുവീഴാൻ കാരണമായത് ആളുംഅർഥവുമുള്ള ഗുർമീതിന് ബിജെപി നൽകിയ വഴിവിട്ട സഹായമായിരുന്നെന്നും ചെന്നിത്തല സമൂഹമാധ്യമത്തിലെ കുറിപ്പിൽ ആരോപിച്ചു. ബിജെപി പാലൂട്ടി വളർത്തിയ റാം റഹിമിന്റെ അനുയായികൾ തെരുവുകൾ കലാപഭൂമിയാക്കി. അതിന് മൗനാനുവാദം നൽകുകയാണു ഹരിയാനയിലെ ബിജെപി സർക്കാർ ചെയ്തത്. 2002 മുതൽ സ്ത്രീപീഡന കേസുകൾ നിലനിൽക്കുന്ന ആൾദൈവത്തിനെ സ്വച്ഛ്ഭാരത് പദ്ധതിയുടെ പ്രചാരകനാക്കുകയും തന്റെ ട്വിറ്ററിലുടെ പ്രകീർത്തിക്കുകയും ചെയ്ത പ്രധാനമന്ത്രിയുടെ നടപടി ഇന്ത്യൻ ജനാധിപത്യത്തിന് തീരാകളങ്കമായി ഇന്നും നിലനിൽക്കുന്നു. ഈ നടപടിയിൽ ജനങ്ങളോടു മാപ്പു പറയാൻ നരേന്ദ്ര മോദി തയാറാകണം. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും ഹരിയാന, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കു വേണ്ടി പ്രചാരണം നടത്തിയതിന്റെ ഉപകാര സ്മരണയായി കോടിക്കണക്കിനു രൂപയാണു ഹരിയാന സർക്കാർ റാം റഹിമിനു നൽകിയിരുന്നത്.
Comments