ബെംഗളൂരു:ബെംഗളൂരുവിലെത്തിയ ഫാദർ ടോം ഉഴുന്നാലിലിന് സർക്കാർ തലത്തിൽ ഊഷ്മള വരവേൽപ്പു നൽകി. സർക്കാരിനെ പ്രതിനിധീകരിച്ച് നഗരവികസന മന്ത്രിയും മലയാളിയുമായ കെ.ജെ. ജോർജ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയിരുന്നു. സലേഷ്യൻ സഭയുടെ ബെംഗളൂരു പ്രൊവിഷ്യലിലേക്കു പോയ അദ്ദേഹം ഉച്ചയ്ക്കുനടക്കുന്ന സിബിസിഐ യോഗത്തിലെത്തി ബിഷപ്പുമാരെയും മറ്റും സന്ദർശിക്കും. ഇന്നു വൈകിട്ട് 5.30നു മ്യൂസിയം റോഡിലെ ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ കൃതജ്ഞതാ ബലിയുണ്ടാകും. ഇതിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിമാരും പങ്കെടുക്കും. ഞായറാഴ്ച രാവിലെ ഏഴിനു നെടുമ്പാശേരിയിലെത്തും. 9.45നു എറണാകുളം അതിരൂപതാ ആസ്ഥാനത്തെത്തും. 12നു വരാപ്പുഴ അതിരൂപതാ ആസ്ഥാന സന്ദർശനം. വൈകിട്ടു നാലിനു പാലാ ബിഷപ്സ് ഹൗസിൽ സ്വീകരണം. 5.30നു ജന്മനാടായ രാമപുരത്തു പൊതുസമ്മേളനം. തിങ്കളാഴ്ച വടുതല ഡോൺ ബോസ്കോ ആസ്ഥാനത്തു സലേഷ്യൻ വൈദികരെ കാണും. ചൊവ്വാഴ്ച രാവിലെ 11.30നു തിരുവനന്തപുരം അതിരൂപതാ ആസ്ഥാനത്തെത്തും. വൈകിട്ട് അഞ്ചിന് നാലാഞ്ചിറ മാർ ഇവാനിയോസ് കോളജിലെ ഗിരിദീപം കൺവൻഷൻ ഹാളിൽ പൊതുസമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയൻ, സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തുടങ്ങിയവർ പങ്കെടുക്കും. തുടർന്നു ക്ലിഫ് ഹൗസിൽ അത്താഴവിരുന്ന്.
Comments