മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താൻ മുഖ്യമന്ത്രി. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുമായി കൂടിക്കാഴ്ചക്കെത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നൽകി. സര്‍ക്കാർ ആവിഷ്കരിച്ച അഭിമാന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയാണ് പ്രധാനമായും വിലയിരുത്തുക. ഓരോ മന്ത്രിമാരും അതാത് വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കുന്ന കൂടിക്കാഴ്ച. ഓരോരുത്തർക്കും പ്രത്യേകം സമയവും അനുവദിച്ചിട്ടുണ്ട്. ഒൻപത്, പത്ത് തീയതികളിലായി നടക്കുന്ന കൂടിക്കാഴ്ചയിൽ പ്രധാനമായും വിലയിരുത്തുന്നത് സര്‍ക്കാർ ആവിഷ്കരിച്ച അഭിമാന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി തന്നെ. ഒപ്പം കഴിഞ്ഞ ഒരു വര്‍ഷത്തെ വകുപ്പ് പ്രവര്‍ത്തനത്തിന്റെ അവലോകന റിപ്പോര്‍ട്ടും ഹാജരാക്കണം. ഓരോ പദ്ധതിയുടെയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനൊപ്പം വീഴ്ചകളും പദ്ധതി നിര്‍വ്വഹണത്തിലെ തടസങ്ങളും പ്രത്യേകം പരിഗണിക്കും. പദ്ധതി പ്രവര്‍ത്തനങ്ങൾക്ക് വകയിരുത്തിയ തുകയിൽ എത്രശതമാനം ചെലവഴിച്ചു, അടുത്ത ക്വാട്ടറിൽ എത്രമാത്രം തുക ചെലവഴിക്കാനാകും തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയുണ്ടാകണം. ഒപ്പം ഓരോ വകുപ്പും പുതിയ പദ്ദതി നിര്‍ദ്ദേശങ്ങൾ സമര്‍പ്പിക്കുകയും വേണം. മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സര്‍ക്കാറിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിന്റെ വിശദമായ അവലോകനവുമുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. നിരന്തര വിലയിരുത്തൽ സംവിധാനം വന്നതോടെ സംസ്ഥാനത്തിന്റെ പദ്ധതി നിര്‍വ്വഹണത്തിലും ചെലവിലും കാര്യമായ പുരോഗതിയും പ്രതീക്ഷിക്കുന്നുണ്ട്. രണ്ട് ദിവസങ്ങളിയായി നടക്കുന്ന മാര്‍ക്കിടൽ കൂടിക്കാഴ്ചയിൽ മുഴുവൻ സമയവും മുഖ്യമന്ത്രി പങ്കെടുക്കും.
Comments