കൊച്ചി: പിണറായി വിജയനെ ലാവ്ലിൻ കേസിൽനിന്ന് കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. കേസുമായി ബന്ധപ്പെട്ട് പലർക്കും രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നു കോടതി . പിണറായി വിജയൻ ലാവ്ലിൻ ഇടപാടിൽനിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രത്യേക കോടതി വിധി ഹൈക്കോടതി ശരിവച്ചത്. സിബിഐ പിണറായി വിജയനെ കുടുക്കാൻ ശ്രമിച്ചുവെന്ന ഗുരുതരമായ പരാമർശവും വിധി പ്രസ്താവിച്ച ജസ്റ്റിസ് പി.ഉബൈദ് നടത്തി. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയെങ്കിലും ലാവ്ലിൻ കേസ് തുടരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. മുൻ അക്കൗണ്ട്സ് മെംബർ കെ.ജി. രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ. ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എൻജിനീയർ എം. കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നും വിധിയിലുണ്ട്. പെട്ടെന്ന് വിധി പറയാൻ തീരുമാനിച്ചത് ചർച്ചകൾ ഒഴിവാക്കുന്നതിനാണ്. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകൾ അപൂർണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയത്.
Comments