അമേരിക്കയില്‍ ആഞ്ഞ് വീശുന്ന ഹാര്‍വി ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. ടെക്സസ് എ.എം സര്‍വകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് പി.ജി വിദ്യാര്‍ഥിയും ജയ്പൂര്‍ സ്വദേശിയുമായ നിഖില്‍ ബാട്ടിയ ആണ് മരിച്ചത്. നിഖില്‍ ബാട്ടിയും സുഹൃത്ത് ഷാലിനി സിംഗും കഴിഞ്ഞ ദിവസം ടെക്സസിലെ ബ്രയാന്‍ തടാകത്തില്‍ നീന്താനായി പോയിരുന്നു. തുടര്‍ന്ന് ഇരുവരും അപകടത്തില്‍ പെടുകയായിരന്നു. പരിക്കേറ്റ ഷാലിനി സിംഗ് ചികിത്സയിലാണ്. ഡല്‍ഹി സ്വദേശിയാണ് പരിക്കേറ്റ ഷാലിനി സിംഗ്. തടാകത്തില്‍ ഇരുവരും നീന്തിക്കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് ഇരുവരും ആഴത്തില്‍ പെടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ദൃക്സാക്ഷികള്‍ അറിയിച്ച വിവരത്തെ തുടര്‍ന്ന് ഉടന്‍ പോലീസ് സ്ഥലത്തെത്തി ഇരുവരെയും രക്ഷപ്പെടുത്തിയെങ്കിലും നിഖില്‍ ബാട്ടിയ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പെ തന്നെ മരിച്ചിരുന്നു. അതേസമയം വെള്ളപ്പൊക്കത്തില്‍ കുടങ്ങിയ ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ 200 വിദ്യാര്‍ഥികളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് ഭക്ഷണവും മറ്റ് വസ്തുക്കളും എത്തിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഏകദേശം 100,000 ഇന്ത്യന്‍ വംശജർ ഹൂസ്റ്റണ്‍ ഭാഗത്ത് പ്രളയത്തില്‍ പെട്ടിരിക്കാമെന്നാണ് കരുതുന്നത്.
Comments