മുംബൈ: ഒത്തുകളി ആരോപണം ഉൾപ്പെടെ ഉയർത്തി ഭാര്യ ഹസിൻ ജഹാൻ രംഗത്തെത്തിയതിനെ തുടർന്നു തടഞ്ഞുവച്ച വാർഷിക കരാറിൽ ഷമിയെ ഉൾപ്പെടുത്താൻ ബിസിസിഐ തീരുമാനിച്ചു. വർഷം മൂന്നു കോടി രൂപ പ്രതിഫലം ലഭിക്കുന്ന ബി ഗ്രേഡ് വിഭാഗത്തിലാണ് ഷമിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലിലും കളിക്കാൻ ഷമിക്കു വഴി തെളിഞ്ഞു. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസാണ് ഇക്കുറി ഷമിയെ സ്വന്തമാക്കിയത്. ബിസിസിഐ വാർഷിക കരാർ തടഞ്ഞുവച്ചതോടെ ഷമിയുടെ ഐപിഎൽ സാധ്യതകൾക്ക് മങ്ങലേറ്റിരുന്നു. എന്നാൽ, ഷമിയെ കുറ്റവിമുക്തനാക്കി കരാറിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച സാഹചര്യത്തിൽ താരത്തിനു മുന്നിൽ ഐപിഎൽ വാതിലും തുറക്കും. നേരത്തെ, മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയിൽ കൊൽക്കത്ത പൊലീസ് കേസെടുത്തിരുന്നു. ഗാർഹിക പീഡനം, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെയാണ് താരത്തിന്റെ കരാർ ബിസിസിഐ തടഞ്ഞുവച്ചത്.
Comments