കൊച്ചി∙ സർക്കാർ നിശ്ചയിച്ച കുറഞ്ഞ വേതനം നൽകുന്നതു സ്വകാര്യ ചികിൽസാ മേഖലയെ തകർക്കുന്നതാണെന്നും ഇത്രയും തുക നൽകാൻ സാധിക്കില്ലെന്നും ആശുപത്രി മാനേജ്മെന്റുകൾ നിലപാടെടുത്തപ്പോൾ, സർക്കാർ തീരുമാനം അതേപടി നടപ്പാക്കണമെന്നു നഴ്സുമാരുടെ സംഘടനയും നിലപാടെടുത്തു. മിനിമം വേതനം നിശ്ചയിച്ചുകൊണ്ടു 31നു മുമ്പ് വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കിൽ ഏപ്രിൽ 15 മുതൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും 20 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും നഴ്സുമാരുടെ സംഘടന പ്രഖ്യാപിച്ചു. ഹൈക്കോടതിയിലെ കേസ് തീർപ്പാക്കുന്നതിനു വേണ്ടിയാണു ബന്ധപ്പെട്ട കക്ഷികളെ രാവിലെ 10.30ന് അനുരഞ്ജന ചർച്ചയ്ക്കു വിളിച്ചത്. ഹൈക്കോടതിയുടെ പ്രതിനിധികൾ എത്താത്തതിനെ തുടർന്നു ചർച്ച ഉച്ചയ്ക്കു രണ്ടു മണിയിലേക്കു നീട്ടി. മൂന്നു മണിക്കൂർ നീണ്ട ചർച്ചയിൽ ഇരു വിഭാഗവും മുൻ നിലപാടുകളിൽ ഉറച്ചു നിൽക്കുകയായിരുന്നു.
Comments