ന്യൂഡൽഹി∙ 2003 മുതൽ കേംബ്രിജ് അനലിറ്റിക്ക (സിഎ) ഇന്ത്യയിലുണ്ടായിരുന്നെന്നും വിവിധ സംസ്ഥാന, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഇടപെട്ടെന്നുമാണു വെളിപ്പെടുത്തൽ. ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ സിഎ ചോർത്തിയതു പുറംലോകത്തെത്തിച്ച മുൻ റിസർച് ഡയറക്ടർ ക്രിസ്റ്റഫർ വൈലി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിഎയുടെ യുകെ ആസ്ഥാനമായ മാതൃസ്ഥാപനം സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ ലാബോറട്ടറീസ് (എസ്സിഎൽ) ആണ് ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത്. എസ്സിഎൽ ഗ്രൂപ്പ് ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നതിന്റെ വിശദവിവരങ്ങളും വെയ്ലി പങ്കുവച്ചു. 2003ൽ രാജസ്ഥാൻ, മധ്യപ്രദേശ്, 2007ലും 2011ലും 2012ലും ഉത്തർപ്രദേശ്, 2010ൽ ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും 2009ൽ ലോക്സഭാ തിരഞ്ഞെടുപ്പിലും എസ്സിഎൽ ഇന്ത്യ സജീവമായി ഇടപെട്ടു. വിവിധ പാർട്ടികൾക്കു വേണ്ടി ഇവർ ജാതി ഗവേഷണവും നടത്തിയെന്നു റിപ്പോർട്ടുണ്ട്. 2010ൽ ബിഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായി നിതീഷ് കുമാറിന്റെ ജനതാ ദൾ– യുണൈറ്റഡിനു (ജെഡിയു) വേണ്ടി എസ്സിഎൽ വോട്ടർമാർക്കിടയിൽ സർവേ നടത്തി. 2007ൽ കേരളം, ബംഗാൾ, അസം, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ എസ്സിഎൽ പ്രവർത്തിച്ചതു ജിഹാദിനോടുള്ള പ്രതികരണം അറിയാനായിരുന്നുവെന്നും വൈലിയുടെ പോസ്റ്റിൽ പറയുന്നു. കേംബ്രിജ് അനലിറ്റിക്ക കോൺഗ്രസ് പാർട്ടിയുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ടാകാമെന്നു കഴിഞ്ഞദിവസം വൈലി വെളിപ്പെടുത്തിയിരുന്നു.
Comments