ഇന്ത്യയുടെ എക്കാലത്തേയും ശക്തമായ വിനിമയ ഉപഗ്രഹം ജിസാറ്റ് സിക്സ് എയുടെ ഭാവി അനിശ്ചിതത്വത്തിൽ. ഉപഗ്രഹത്തിന്റെ വൈദ്യുത സംവിധാനത്തില്‍ തകരാറുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഉപഗ്രഹവുമായുളള ബന്ധം നഷ്ടപ്പെട്ടെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചു. ഭ്രമണപഥം ഉയർത്താനുളള രണ്ടാം ശ്രമത്തിന് ശേഷമാണ് ബന്ധം നഷ്ടപ്പെട്ടത്. നിയന്ത്രണം വീണ്ടെടുക്കാനുളള ശ്രമങ്ങൾ തുടരുന്നതായും ഐഎസ്ആർഒ അറിയിച്ചു.
ഭൂമിയിൽ നിന്ന് 180 കിലോമീറ്റർ അകലെയുളള ഭ്രമണപഥത്തിൽ എത്തിച്ച ശേഷം ഗ്രൗണ്ട് സ്റ്റേഷൻ നിയന്ത്രണം ഏറ്റെടുത്തിരുന്നു. മാർച്ച് മുപ്പതിന് രാവിലെ 9.22ന് ആദ്യഭ്രമണം ഉയർത്തി. ശനിയാഴ്ച രണ്ടാംഘട്ടവും വിജയകരമായി പൂർത്തിയാക്കി. എന്നാൽ പിന്നീട് ഉപഗ്രഹത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് മാര്‍ച്ച് 29നായിരുന്നു വിക്ഷേപണം. 2066 കി.ഗ്രാം ഭാരമുള്ള ഉപഗ്രഹത്തേ ജി.എസ്.എല്‍.വി റോക്കറ്റാണ് ബഹിരാകാശത്തെത്തിച്ചത്. 2015 ല്‍ വിക്ഷേപിച്ച ജി സാറ്റ് സിക്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനാണ് ജി സാറ്റ് സിക്സ് എ വിക്ഷേപിച്ചത്.
എസ് ബാന്‍ഡ് ടെക്നോളജി ഉപയോഗപ്പെടുത്തി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ കൃത്യതയും വേഗതയും ജിസാറ്റ് 6 എക്ക് നല്കാന് സാധിക്കുമെന്നാണ് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നത്. 2 ടണ്‍ ആണ് ജി എസാറ്റ് 6 എയുടെ ഭാരം. ചന്ദ്രയാന്‍ 2 ന് മുന്നോടിയായി ജിഎസ്എല്‍വി ഉപയോഗിച്ച് നടത്തുന്ന പരീക്ഷണം കൂടിയായിരുന്നു ഈ വിക്ഷേപണം. 270 കോടിരൂപയാണ് പദ്ധതിയുടെ ചെലവ്.
Comments