ലോകം ഇനി കപ്പിലേക്ക് ഉറ്റുനോക്കും. പ്രിയ രാജ്യത്തിനുവേണ്ടി പ്രാര്‍ഥനയില്‍ മുഴുകും. ആര്‍പ്പുവിളിക്കും. പങ്കെടുക്കുന്നില്ലെങ്കിലും ഇന്ത്യയും കപ്പിലോതുങ്ങും. കേരളം കപ്പിന് പിറകെ പായും. മലപ്പുറം അവധിയെടുത്ത് കളിയാഘോഷിക്കും.
ആഘോഷരാവുകള്‍ക്ക് ബ്രസീല്‍ ഒരുങ്ങിക്കഴിഞ്ഞു.ഇരുപതാമത് ഫിഫ ലോകകപ്പ് ഫുട്ബോൾ ജൂൺ 12 മുതൽ ജൂലൈ 13 വരെ നടക്കും..
1950-ലെ ലോകകപ്പിനു ആതിഥ്യമരുളിയശേഷം രണ്ടാം തവണയാണ് ബ്രസീൽ ലോകകപ്പ് ഫുട്ബോളിനു വേദിയാകുന്നത്. 2 തവണ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന അഞ്ചാമത്തെ രാജ്യമാണ് ബ്രസീൽ. മെക്സിക്കോ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി എന്നിവയാണ് മറ്റു 4 രാജ്യങ്ങൾ. 1978-ൽ അർജന്റീനയിൽ നടന്ന ലോകകപ്പിനു ശേഷം ആദ്യമായാണ് തെക്കേ അമേരിക്കയിൽ ലോകകപ്പ് നടക്കുന്നത്.
ലോകകപ്പ് മത്സരങ്ങളിൽ ആദ്യമായി ഗോൾ ലൈൻ സാങ്കേതികവിദ്യ ഉപയോഗിക്കും. സ്പെയിൻ ആണ് നിലവിലെ ജേതാക്കൾ.
ഇത്തവണത്തെ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യചിഹ്നം അര്‍മാഡിലോ എന്ന ജീവിയാണ്.ശത്രുക്കളെ കാണുമ്പോള്‍ പന്ത്പോലെ ഉരുണ്ട് കൂടുന്നതാണ് ഇവയുടെ സ്വഭാവം. മഞ്ഞയും പച്ചയും നീലയും വെള്ളയും കലര്‍ന്ന നിറത്തില്അര്മാഡിലോ ലോകകപ്പിന്റെ താരമായിക്കഴിഞ്ഞു. ഫുല്ക്കോ എന്ന് വിളിക്കും. വടക്കുകിഴക്കന്‍ ബ്രസീലില്‍ കാണപ്പെടുന്ന അര്‍മാഡിലോ വംശനാശഭീഷണി നേരിടുകയാണ്.
ഒരു സ്വപ്ന ഫൈനലാണ് ലോകം പ്രതീക്ഷിക്കുന്നത്. ബ്രസീല്‍-അര്‍ജന്റീന. അത്തരമൊരു മത്സരത്തിനാവും ജൂലൈ 13ന് മാരക്കന സ്റ്റേഡിയും സാക്ഷ്യം വഹിക്കുക എന്ന് ബ്രസീല്‍ ഫുട്ബോളിന്റകോച്ച് സ്കൊളാരി പറയുന്നു. ബ്രസീലിന് പറ്റിയ എതിരാളികള്‍ തന്നെയാവും ഫൈനലില്‍ കാത്തിരിക്കുക. അത് അര്ജന്റീനയെന്നതില് യാതൊരു സംശയവുമില്ലെന്നും സ്കൊളാരി പറഞ്ഞു.
ഇതിനുമുമ്പ് ലോകകപ്പ് ഫുട്ബോളില്‍ നാല് തവണയാണ് അര്‍ജന്റീനയും ബ്രസീലും നേര്‍ക്കുനേര്‍ വന്നത്. അതില്‍ ഒരു തവണ അര്‍ജന്റീന ജയിച്ചു. 1990ല്‍. 1974 ലും 1982 ലും ഏറ്റുമുട്ടിയപ്പോള്‍ ജയം ബ്രസീലിനായിരുന്നു. എന്നാല്‍ 1978ല്‍ ഗോള്‍രഹിത സമനിലയായിരുന്നു.
പരുക്കുമൂലം പലതാരങ്ങളും ലോകകപ്പിനില്ല.ബയറണ് മ്യൂണിക്കിന്റെ സൂപ്പര്‍താരമായ റിബറിയില്ലാതെ ഫ്രഞ്ച് ലോകകപ്പിനിറങ്ങും. പരിശീലനത്തിനിടെ പുറത്തേറ്റ പരിക്കാണ് റിബറിക്കും ഫ്രാന്‍സിനും വിനയായത്. പോര്‍ച്ചുഗലിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പരിക്കിന്റെ പേടിയുമായി കഴിയുന്നവരില്‍ പ്രമുഖന്. കൊളംബിയയുടെ സ്ട്രൈക്കര്‍ റഡാമെല്‍ ഫാല്‍ക്കാവോ ലോകകപ്പിനില്ലെന്ന് പ്രഖ്യാപിച്ചു.
ഇനി അഞ്ചു ദിവസം. ലോകകപ്പിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ അശ്വമേധവും ഒരുങ്ങിക്കഴിഞ്ഞു. തങ്ങളുടെ പ്രിയകളിയെപറ്റി കേരളത്തിലെ പ്രമുഖ കളിക്കാരുടെ കോളം നാളെമുതല്‍ അശ്വമേധത്തില്‍ വായിക്കാം. തുടര്‍ന്നങ്ങോട്ട് നാല്‍പ്പത്തിരണ്ട് ദിവസം ലോകകപ്പ് ഫുട്ബോളിന്റെ വിശദമായമായ ചിത്രം അശ്വമേധത്തിലൂടെ കാണാവുന്നതാണ്...
Comments