ഇസ്രായേലും പലസ്തീന് സംഘടനയായ ഹമാസും തമ്മില്‍ കനത്ത പോരാട്ടം തുടരുന്ന ഗാസയില്‍ ശനിയാഴ്ച 24 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചു. ആദ്യം 12 മണിക്കൂര്‍ പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ 24 മണിക്കൂറാക്കാന്‍ ഇസ്രായേല്‍ കാബിനറ്റ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഹമാസ് താത്കാലികകരാര്‍ ലംഘിക്കുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ രക്ഷാസംഘം തിരച്ചില്‍ നടത്തി. ആദ്യ ഒന്പതുമണിക്കൂറിനിടെ 100 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ മൂന്നാഴ്ചയ്ക്കിടെ കൊല്ലപ്പെട്ട പലസ്തീന് പൗരന്മാരുടെ എണ്ണം 1000 കടന്നു.
തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ദീര്‍ഘകാല കരാറില്‍ ഇരുകൂട്ടരെയും എത്തിക്കുന്നതിന് അമേരിക്കയുടെ മധ്യസ്ഥതയില്‍ പാരീസില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.
യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനാണ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് ഗാസയിലെ അഭയാര്ഥിക്യാമ്പുകളിലുള്ളവര് അവശ്യസാധനങ്ങള്‍ എടുക്കുന്നതിന് വീടുകളിലേക്ക് മടങ്ങി.
Comments