കന്യാസ്ത്രീയുടെ ബലാൽസംഗ പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യംചെയ്യല്‍. നേരത്തെ അറിയിച്ചത് പ്രകാരം കൃത്യം 11 മണിയോടെ ബിഷപ്പ് ചോദ്യം ചെയ്യലിനായി ഹാജരായി. മാധ്യമങ്ങള്‍ക്കും കൂടി നിന്ന ജനങ്ങള്‍ക്കും മുഖം കൊടുക്കാതെയാണ് ബിഷപ്പ് എത്തിയത്. ബിഷപ്പിന്റെ മുഖം മാധ്യമങ്ങൾക്ക് ലഭിക്കാതിരിക്കാൻ പോലീസും സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. പൂർണമായും മറച്ച കാറിൽ പ്രധാന റോഡ് ഒഴിവാക്കി പൊലീസ് അകന്പടിയോടെയായിരുന്നു ബിഷപ്പ് എത്തിയത്. ബിഷപ്പിന്റെ സുരക്ഷയ്ക്കായി 250 പൊലീസുകാരെയും നഗരത്തില്‍ വിന്യസിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടമായി ബിഷപ്പിന്റെ മൊഴിയെടുക്കുന്നത്. ആദ്യം ബിഷപ്പിന് പറയാനുള്ളത് കേള്‍ക്കും. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ ഇല്ലാതാക്കാന്‍ പൊലീസ് നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങള്‍ രണ്ടാം ഘട്ടത്തില്‍ ചോദിക്കും. ഈ സമയം ബിഷപ്പിന്റെ മുഖഭാവമടക്കമുള്ളവ കാമറയില്‍ പകര്‍ത്തും. ചോദ്യം ചെയ്യല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് തത്സമയം കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Comments