കേരളത്തിൽനിന്നുള്ള 12 കൗമാര ഫുട്ബോൾ താരങ്ങൾക്ക് മലേഷ്യയിൽ രാജ്യാന്തര പരിശീലനത്തിന് അവസരം ഒരുക്കി സൂപ്പർ ലീഗ് കേരള. താഴേത്തട്ടിൽനിന്ന് ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തവർക്കാണ് അവസരം ലഭിച്ചതെന്ന് സൂപ്പർ ലീഗ് കേരള സിഇഒമാത്യു ജോസഫ്, ഡയറക്ടർ ഫിറോസ് മീരാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാവരും ഇന്ന് മലേഷ്യയിലെത്തും,24വരെയാണ് പരിശീലനം. 15നും 17നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം ലഭിച്ചത്.
യുവതാരങ്ങൾക്ക് രാജ്യാന്തര മത്സര പരിചയവും പ്രൊഫഷണൽ മികവും നൽകാൻ ലക്ഷ്യമിട്ട് സൂപ്പർ ലീഗ് കേരളയും ആന്ദ്രേ ഇനിയേസ്‌റ്റ സ്‌കൗട്ടിങ്ങും ചേർന്നാണ് ഈ സംരംഭം ഒരുക്കുന്നത്. സ്‌പാനിഷ് ലാ ലിഗ ക്ലബ്ബായ വിയ്യാറയൽ സിഎഫിന്റെ അക്കാദമിയിലാണ് പരിശീലനം. യാത്ര, താമസം, പരിശീലനം ഉൾപ്പെടെ മുഴുവൻ ചെലവും സൂപ്പർ ലീഗ് കേരള വഹിക്കും.
കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 1000 കുട്ടികൾ പങ്കെടുത്തു. രണ്ടാം ഘട്ടത്തിൽ കേരള യൂത്ത് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായ ചാക്കോളാസ് ഗോൾഡ് ട്രോഫി ഉൾപ്പെടെയുള്ള വിവിധ ഘട്ടങ്ങളിലെ ട്രയൽസുകളിലൂടെയും ടൂർണമെന്റുകളിലൂടെയും കേരളത്തിലെ 131 ടീമുകളിൽനിന്ന് 3,600-ൽ അധികം താരങ്ങൾ പങ്കെടുത്തു.
സ്‌പെയിൻ, അർജന്റീന എന്നിവിടങ്ങളിൽനിന്നുള്ള താരനിരീക്ഷകർ പ്രാദേശിക ടീമുകളുമായി ചേർന്നാണ് പ്രതിഭകളെ കണ്ടെത്തിയത്. രാജ്യാന്തര സഹകരണത്തോടെയും ആഭ്യന്തര യുവജന വികസന പരിപാടികളോടെയും ഈ സംരംഭം വികസിപ്പിക്കുമെന്നും സൂപ്പർ ലീഗ് കേരള ഭാരവാഹികൾ അറിയിച്ചു.
ഹൃഷുബ് കോയോൻ, പി അൽത്താഫ് റഹിമാൻ, പ്രയാഗ് എം മാറോളി (കണ്ണൂർ), ആരോൺ അരൂജ (തൃശൂർ), അഫ്‌റാദ് നിഹാൽ മച്ചിങ്ങൽ, സി മുഹമ്മദ് നിഹാൽ (മലപ്പുറം), ജൊഹാൻ ജിയോ മാത്യു, ഈവ് ആന്റണി, സിയോൺ മാർട്ടിൻ, അഭിനവ് ഷാജി, പി യശ്വന്ത് മൂൺ (എറണാകുളം), കെ വി ഫലാഹ് ലത്തീഫ് (പാലക്കാട്) എന്നിവരാണ് മലേഷ്യയിലേക്ക് പറക്കുക.