നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയത്തോടടുക്കുന്നതിനിടെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒൻപത് വർഷത്തിന് ശേഷം യുഡിഎഫ് നിലമ്പൂരിലെ സീറ്റ് തിരിച്ചുപിടിച്ചുവെന്നും, ഇനി പിണറായി രാജിവെച്ചൊഴിയണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇടതുമുന്നണി സർക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിലെ ഫലം സൂചിപ്പിക്കുന്നതെന്നും ചെന്നിത്തല പ്രതികരിച്ചു.
സർക്കാരിനെ പൂർണമായി ജനം തിരസ്കരിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സെമി ഫൈനലാണ് കഴിഞ്ഞത്. അതിൽ യുഡിഎഫ് വിജയിച്ചു. ഫൈനലിൽ യുഡിഎഫിൻ്റെ കുതിപ്പ് കാണാനാകും. നേതാക്കളും പ്രവർത്തകരും ഒരേ പോലെ പ്രവർത്തിച്ചു. കേരള രാഷ്ട്രീയത്തിൽ ബിജെപി എടുക്കാ ചരക്കാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. അൻവർ പിടിച്ചതും ഭരണവിരുദ്ധ വികാരത്തിൻ്റെ വോട്ടാണ്. അൻവറിനെ കൂടെ കൂട്ടാൻ അവസാനനിമിഷം വരെ പ്രവർത്തിച്ചതാണ് താനും കുഞ്ഞാലിക്കുട്ടിയും. സർക്കാരിനെതിരെ പ്രവർത്തിക്കുന്ന എല്ലാവരെയും കൂടെ നിർത്തണമെന്നാണ് എല്ലാ കാലത്തെയും നയം. ഇനി യുഡിഎഫ് കൂടി ആലോചിച്ച് ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും ചെന്നിത്തല പ്രതികരിച്ചു. യുഡിഎഫിലെ അഭിപ്രായ ഭിന്നത കൂടി തെളിയിക്കുന്നതായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.