75 വയസ് കഴിഞ്ഞാൽ നേതാക്കൾ വിരമിക്കണമെന്ന ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെ പരാമർശം ചർച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്റ്റബറിൽ 75 വയസ് പൂർത്തിയാകാൻ ഇരിക്കെയാണ് ഈ പരാമർശം. നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന വേദിയിലായിരുന്നു അദ്ദേത്തിന്റെ പരാമർശം.
’75 വയസായാൽ, അതിനർത്ഥം എല്ലാം മതിയാക്കണം എന്നാണ്. മറ്റുള്ളവർക്ക് വഴി മാറിക്കൊടുക്കണം’ എന്നായിരുന്നു മോഹൻ ഭാഗവതിൻ്റെ പ്രതികരണം. ഈ പരാമർശം വരുന്ന സെപ്റ്റംബറിൽ 75 വയസ് പൂർത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയെന്നാണ് പ്രതിപക്ഷ വാദം.
പ്രതികരണങ്ങളുമായി നിരവധി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. എൽ കെ അദ്വാനിയും മുരളീ മനോഹർ ജോഷിയും ഉൾപ്പെടെയുള്ള നേതാക്കൾക്ക് നടപ്പാക്കിയ നിർബന്ധിത വിരമിക്കൽ മോദിക്കും ബാധകമാക്കുമോയെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് ചോദിച്ചു.
പറയുകയല്ല, ചെയ്തുകാണിക്കുകയാണ് വേണ്ടത് എന്നും നിലവിലെ ഭരണകർത്താക്കൾ ഇതിൽപ്പെടുമോ എന്നത് നോക്കികാണാമെന്നുമായിരുന്നു കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പ്രതികരിച്ചത്.