മാന്‍ഹാട്ടനിലെ ഓഫീസ് കെട്ടിടത്തിനുള്ളിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കമാണ് കൊല്ലപ്പെട്ടത്. ലാസ് വേഗാസില്‍ നിന്നുള്ള ഷെയ്ന്‍ തമൂറ എന്ന ഇരുപത്തിയേഴുകാരനാണ് ആക്രമണം നടത്തിയത്. ഇയാളും സ്വയം വെടിയേറ്റ് മരിച്ചു.
അക്രമിയുടെ കൈവശം ഹാന്‍ഡ് ഗണ്‍ ഒളിപ്പിച്ചു കൊണ്ടു പോകാനുള്ള ലൈസന്‍സും കാലാഹരണപ്പെട്ട സ്വകാര്യ അന്വേഷക ലൈസന്‍സും ഉണ്ടായിരുന്നതായും ന്യൂയോര്‍ക്ക് പൊലീസിനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മിഡ് ടൗണ്‍ മാന്‍ഹാട്ടനിലെ തിരക്കേറിയ ഭാഗത്തുള്ള പാര്‍ക്ക് അവന്യൂവിൽ ഓഫീസ് കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. അക്രമി ബുള്ളറ്റ്പ്രൂഫ് വസ്ത്രങ്ങള്‍ ധരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിടത്തിനുള്ളിലെ 32ാം നിലയില്‍ കയറിയ അക്രമി ആളുകളെ തടഞ്ഞു നിര്‍ത്തുകയായിരുന്നു.
അതേസമയം, വെടിവെപ്പില്‍ ആറ് പേരെങ്കിലും കൊല്ലപ്പെട്ടതായും ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സ്ഥലത്ത് പൊലീസ് നിരീക്ഷണവും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
345 പാര്‍ക്ക് അവന്യൂവിലെ അംബരചുംബിയായ കെട്ടിടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഹെഡ്ജ് ഫണ്ടായ ബ്ലാക്ക്സ്റ്റോണ്‍, കെപിഎംജി, ഡച്ച് ബാങ്ക് എന്നിവയും എന്‍എഫ്എല്‍ ആസ്ഥാനവും ഉള്‍പ്പെടെ നിരവധി ധനകാര്യ സ്ഥാപനങ്ങളുണ്ട്. സെന്‍ട്രല്‍ പാര്‍ക്കിന് തൊട്ടു തെക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൂടാതെ സ്വന്തമായി പിന്‍ കോഡുള്ള നഗരത്തിലെ ചുരുക്കം ചില കെട്ടിടങ്ങളില്‍ ഒന്നാണിത്.