സാങ്കേതിക സർവകലാശാലയിൽ പുതിയ നീക്കവുമായി വൈസ് ചാന്‍സലർ കെ. ശിവപ്രസാദ്. പ്രൈവറ്റ് സെക്രട്ടറിക്ക് രജിസ്ട്രാറുടെ അധിക ചുമതല നൽകി ഉത്തരവിറക്കി.
ജോയിൻറ് രജിസ്ട്രാർ ജി. ഗോപിനാണ് ചുമതല നൽകിയത്. സിൻഡിക്കേറ്റ് -വിസി പോര് മൂലം മാസങ്ങളായി സർവകലാശാലയിൽ രജിസ്ട്രാർ ഇല്ലായിരുന്നു. രജിസ്ട്രാറിന്റെ അഭാവത്തിലോ ആറ് മാസത്തില്‍ അധികം ഈ ചുമതല വഹിക്കുന്ന വ്യക്തിക്ക് കൃത്യനിർവഹണത്തിന് സാധിക്കാതെ വരികയോ ചെയ്യുന്ന പക്ഷം വൈസ് ചാന്‍സലർക്ക് താല്‍ക്കാലിക ചുമതല മറ്റൊരാളെ എല്‍പ്പിക്കാം എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
അതേസമയം, ഡിജിറ്റല്‍-സാങ്കേതിക സർവകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ മന്ത്രിമാരും ഗവർണറുമായി കൂടിക്കാഴ്ച നടന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മന്ത്രിമാരായ പി. രാജീവും ആർ. ബിന്ദുവുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയത്. വിസി നിയമനകാര്യത്തിൽ ഏകപക്ഷീയ നിലപാട് തിരുത്തണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. സമവായത്തിലൂടെ നിയമനം നടത്തണമെന്ന സുപ്രീം കോടതി നിർദേശം നടപ്പിലാക്കണമെന്ന സർക്കാർ നിലപാടും മന്ത്രിമാർ ഗവർണറെ അറിയിച്ചു.