യുഎസ് ഇന്ത്യക്കു മേൽ പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ പ്രാബല്യത്തിൽ. 55.8 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങൾക്കും ഇരട്ടി തീരുവ ബാധകമാകും. യുഎസിലേക്കുള്ള ഇന്ത്യയുടെ 66 ശതമാനം കയറ്റുമതിക്ക് വൻ തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ. ടെക്സ്റ്റൈൽസ് മേഖലയാണ് കൂടുതൽ പ്രതിസന്ധിയിലാകുക . എന്നാൽ രാജ്യത്തിന് മേലുള്ള സാമ്പത്തിക സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇന്ത്യ.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നു എന്നാരോപിച്ചായിരുന്നു യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കുമേൽ അധിക തീരുവ ചുമത്തിയത്. ഇത് സംബന്ധിച്ച കരട് വിജ്ഞാപനം ട്രംപ് സർക്കാർ ഇന്നലെ തന്നെ പുറത്തിറക്കിറക്കിയിരുന്നു. ഓഗസ്റ്റ് 27 മുതൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പുതിയ നികുതി നിരക്കുകൾ ബാധകമാണെന്ന് വിജ്ഞാപനത്തിൽ പറയുന്നു. റഷ്യൻ സർക്കാർ യുഎസിന് ഭീഷണി ഉയര്‍ത്തുന്നു എന്ന തലക്കെട്ടൊടെയായിരുന്നു ആഭ്യന്തര സുരക്ഷാ വകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരമാണ് നടപടി എന്ന് നോട്ടീസിൽ പറയുന്നുണ്ട്.
എന്നാൽ യുഎസ് സമ്മർദങ്ങളിൽ വഴങ്ങില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. അധിക തീരുവയിലൂടെയുള്ള സമ്മർദത്തിന് വഴങ്ങി രാജ്യത്തെ കർഷകരുടെയും സംരംഭകരുടെയും, ക്ഷീരകർഷകരുടെയും താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. വ്യാപാര കരാറിൽ അഞ്ച് റൗണ്ട് ചർച്ചകൾ ഇതിനോടകം നടന്നു കഴിഞ്ഞു. എന്നാൽ കാർഷിക, ക്ഷീര മേഖലകൾ തുറന്നുകൊടുക്കണമെന്ന യുഎസിൻ്റെ പിടിവാശിയാണ് തുടർ ചർച്ചകൾ വഴിമുട്ടിച്ചത്. ചർച്ചകൾക്കായി ഈ മാസം 25ന് ഇന്ത്യയിലെത്താനിരുന്ന യുഎസ് പ്രതിനിധി സംഘത്തിൻ്റെ സന്ദർശനം ഇതേ തുടർന്ന് റദ്ദാക്കിയിരുന്നു.
അതേസമയം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഫോൺ കോളുകളോട് പ്രതികരിക്കാൻ മോദി തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ. നാലു ഫോൺ കോളുകൾ വന്നിരുന്നെന്നും എന്നാൽ മോദി മറുപടി നൽകിയില്ലെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ട്രംപിന്റെ നികുതി ഭീഷണികളിലുള്ള ആശങ്കയോ നിലവിലെ സാഹചര്യങ്ങളിലെ ജാഗ്രതയോ ആകാം മോദിയുടെ ഇപ്പോഴത്തെ സമീപനത്തിന് കാരണമെന്നും ജർമൻ പത്രം ഫ്രാങ്ക്ഫർട്ടർ ആൽഗമൈനെ സെയ്തൂങിൽ പറയുന്നു. എന്നാൽ ഫോൺ കോളുകളുമായി ബന്ധപ്പെട്ട തീയതിയോ സമയമോ പോലുള്ള വിവരങ്ങളൊന്നും തന്നെ പത്രത്തിൽ പറയുന്നില്ല.