‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍’ തിയേറ്ററുകളില്‍ നിന്ന് റെക്കോർഡ് കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായ ചിത്രത്തിന് ഭാഷാഭേദമന്യേ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2022ല്‍ ഇറങ്ങിയ കാന്താരയുടെ ആദ്യ ഭാഗത്തില്‍ എന്നപോലെ പ്രീക്വലിലും ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ കയ്യടികളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
‘കാന്താര’യിലൂടെ പാന്‍ ഇന്ത്യന്‍ താരമെന്ന നിലയില്‍ ഉയർന്ന ഋഷഭിന്റെ കരൂർ ദുരന്തത്തെപ്പറ്റിയുള്ള പ്രസ്താവനയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നത്. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമർശം. വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) റാലിക്കിടെ കരൂരില്‍ ഉണ്ടായ ദുരന്തത്തില്‍ താരാരാധനയുടെ പങ്കെന്താണെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ‘കാന്താര’ സംവിധായകന്‍.
“നമുക്ക് ഒരു നായകനെയോ അയാളുടെ കഥാപാത്രത്തെയോ ഇഷ്ടമാണെങ്കിൽ, നമ്മള്‍ അയാളെ ആരാധിക്കും. ഇത്തരത്തില്‍ അപകടങ്ങള്‍ (കരൂർ ദുരന്തം) ഉണ്ടാകുമ്പോള്‍ എനിക്ക് എങ്ങനെ അതില്‍ അഭിപ്രായം പറയാന്‍ കഴിയും? 40ഓളം പേരുടെ മരണം ദൗർഭാഗ്യകരമാണ്,” ഋഷഭ് ഷെട്ടി പറഞ്ഞു.
കരൂർ ദുരന്തത്തില്‍ ഒരാളെ മാത്രം ഉത്തരവാദിയായി കാണാന്‍ സാധിക്കില്ലെന്നും ഋഷഭ് ഷെട്ടി അഭിപ്രായപ്പെട്ടു. “ഇത് ഒരാളുടെ തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല. പലർ കാരണമുണ്ടായ തെറ്റായിരിക്കാം. ഒരുപക്ഷേ, അത് നിയന്ത്രിക്കാമായിരുന്നു. അതുകൊണ്ടാണ് നമ്മൾ ഇതിനെ ഒരു അപകടം എന്ന് വിളിക്കുന്നത്. അത് മനഃപൂർവമല്ല. നമ്മൾ മുൻകരുതലുകൾ എടുക്കണം…പക്ഷേ ആള്‍ക്കൂട്ടത്തെ ആർക്ക് നിയന്ത്രിക്കാനാകും? അതിനെക്കുറിച്ച് എനിക്ക് എങ്ങനെ അഭിപ്രായം പറയാൻ കഴിയും? നമുക്ക് പൊലീസിനെയോ സർക്കാരിനെയോ എളുപ്പത്തിൽ കുറ്റപ്പെടുത്താം. അവർക്കും ഒരു ഉത്തരവാദിത്തമുണ്ട്. പക്ഷേ, ചിലപ്പോൾ (ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ) അവർക്കും പ്രശ്‌നം നേരിട്ടേക്കാം,” ഋഷഭ് കൂട്ടിച്ചേർത്തു.
സെപ്റ്റംബര്‍ 27ന് ആണ് കരൂരില്‍ വിജയ്‌യുടെ പൊതുപരിപാടിക്കിടെയാണ് തിക്കും തിരക്കും രൂപപ്പെട്ടത്. 41 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 39 പേര്‍ അപകടം നടന്ന ദിവസവും രണ്ട് പേര്‍ ചികിത്സയിലിരിക്കെ അടുത്ത ദിവസവുമാണ് മരിച്ചത്. 10,000 പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സ്ഥലത്ത് ഏകദേശം 30,000 പേർ ഒത്തുകൂടിയതായാണ് സംസ്ഥാന പൊലീസിന്റെ കണ്ടെത്തല്‍. സുരക്ഷാ മാർഗ നിർദേശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും ഭക്ഷണത്തിനും കുടിവെള്ളത്തിനും ശരിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ല എന്നും പൊലീസ് ആരോപിക്കുന്നു. എന്നാല്‍, അഞ്ചിടത്ത് റാലികള്‍ സംഘടിപ്പിച്ചപ്പോള്‍ കരൂരില്‍ മാത്രം എന്തുകൊണ്ട് അപകടമുണ്ടായി എന്നായിരുന്നു വിജയ്‌യുടെ ചോദ്യം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതികാരം ചെയ്യുകയാണോ എന്നും സത്യം പുറത്തു വരണമെന്നും വിജയ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച, ദുരന്തത്തില്‍ മരിച്ച അഞ്ച് പേരുടെ കുടുംബങ്ങളോട് വിജയ് വീഡിയോ കോളില്‍ സംസാരിച്ചു. ഉടന്‍ കരൂർ സന്ദർശിക്കാമെന്നും ടിവികെ അധ്യക്ഷന്‍ അവർക്ക് ഉറപ്പ് നല്‍കി.