ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം വിജിലൻസ് നാളെ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ദ്വാരപാലക ശിൽപ പാളി ചെമ്പെന്ന് രേഖപ്പെടുത്തിയ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. ദേവസ്വം വിജിലൻസ് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കും. ഇവരുടെ പെൻഷൻ അടക്കം തടഞ്ഞുവെക്കാൻ ആണ് ആലോചന . അതിനിടെ ഹൈക്കോടതി നിയോഗിച്ച പ്രത്യേക സംഘം ഉടൻ അന്വേഷണം ആരംഭിക്കും.
ദ്വാരപാലക ശിൽപ്പത്തിലേത് ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് ശബരിമല തന്ത്രിയുടെ റിപ്പോർട്ട് പ്രകാരമാണെന്നായിരുന്നു മുരാരി ബാബുവിൻ്റെ വാദം. താൻ നൽകിയത് പ്രിലിമിനറി റിപ്പോർട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നൽകുന്നത് എനിക്ക് മുകളിൽ ഉള്ളവരാണെന്നും മുരാരി ബാബു പറഞ്ഞു.
വിജയ് മല്യ സ്വർണം പൊതിഞ്ഞത് എല്ലാ ഇടത്തും ഒരുപോലെ അല്ല. സ്വർണം പൊതിഞ്ഞത് മേൽക്കൂരയിൽ മാത്രമെന്ന് സംശയമുണ്ട്. അതുകൊണ്ടാണ് തിളക്കം നഷ്ടപ്പെടാത്തത്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിൽ ആണ് സ്വർണംപൂശിയത്, അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു പറഞ്ഞിരുന്നു.
അതേസമയം ശബരിമല സ്വർണ മോഷണത്തിൽ തുടർച്ചയായ മൂന്നാം ദിവസവും നിയമസഭ സ്തംഭിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ചോദ്യോത്തര വേളയിൽ തന്നെ ശബരിമല വിഷയം വീണ്ടും ഉന്നയിക്കാനാണ് തീരുമാനം. വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിട്ടും പ്രതിപക്ഷം സന്നദ്ധമാകാത്തത് ചൂണ്ടിക്കാട്ടിയാകും ഭരണപക്ഷത്തിൻ്റെ പ്രതിരോധം.
തുടർച്ചയായി സഭാ നടപടികൾ തടസ്സപ്പെടുന്ന പശ്ചാത്തലത്തിൽ സ്പീക്കർ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. സഭാ നടപടികളുമായി സഹകരിക്കണമെന്ന് പ്രതിപക്ഷത്തോട് സ്പീക്കർ ആവശ്യപ്പെടും . ഒപ്പം നോട്ടീസ് നൽകിയാൽ സ്വർണപ്പാളി വിവാദം സഭയിൽ ചർച്ച ചെയ്യാമെന്ന് അറിയിക്കും. എന്നാൽ യുഡിഎഫ് അംഗങ്ങൾ ആവശ്യം അംഗീകരിക്കില്ലെന്നാണ് വിവരം. ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡൻ്റും രാജി വയ്ക്കും വരെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.