നിയമസഭയിലെ പ്രതിഷേധത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ എം വിൽസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവർക്കാണ് സസ്പെൻഷൻ. സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഉള്ള പ്രമേയം പാർലമെന്ററി കാര്യമന്ത്രി എം ബി രാജേഷ് അവതരിപ്പിച്ചു. പ്രമേയം പാസായി. സഭയുടെ നടപ്പ് സമ്മേളനത്തിലാണ് സസ്പെൻഷൻ.
പ്രതിപക്ഷം സഭാ മര്യാദകൾ ലംഘിച്ചു. ചീഫ് മാർഷലിനെ പരിക്കേൽപ്പിച്ചു. സഭയിൽ ഉന്തും തള്ളും ഉണ്ടാക്കി. ഭരണപക്ഷ അംഗങ്ങൾക്കെതിരെ വെല്ലുവിളി നടത്തി. ചീഫ് മർഷൽ ഷിബുവിന് പരുക്കേറ്റു. തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ തുടർച്ചയായി നാലാം ദിവസവും നിയമസഭ പ്രതിപക്ഷം സ്തംഭിപ്പിച്ചിരുന്നു. ദ്വാരപാലക ശിൽപ്പങ്ങൾ കോടി രൂപയ്ക്ക് വിറ്റഴിച്ച ദേവസ്വം മന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷം ഉയർത്തിയ ബാനർ നീക്കണമെന്ന് സ്പീക്കറുടെ ആവർത്തിച്ചുള്ള നിർദ്ദേശവും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു.
തുടക്കത്തിൽ തന്നെ നിലപാട് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നും പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്തിയതോടെ സ്പീക്കറുമായി വാക്കേറ്റവും നടന്നു. ഇതോടെ സഭ ബഹളത്തിൽ അമർന്നു. പ്രതിപക്ഷ നേതാവിനെതിരെ വിമർശനവുമായി ഭരണപക്ഷവും എഴുന്നേറ്റു. മുദ്രാവാക്യം വിളിച്ചും സ്പീക്കറുടെ ഡയസ്സിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ തള്ളിക്കയറ്റത്തിൽ വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളും ആയതോടെ സ്പീക്കർ സഭ നിർത്തിവെക്കുകയായിരുന്നു.