മലയാളം, കന്നഡ പോലുള്ള തെന്നിന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രികള്‍ മികച്ച നേട്ടം കൈവരിക്കുമ്പോള്‍ തമിഴ് സിനിമയ്ക്ക് അത് സാധിക്കുന്നില്ലെന്ന പരിഹാസവുമായി ടി. രാജേന്ദർ. കാന്താര, ലോക എന്നീ സിനിമകളുടെ പേരെടുത്ത് പറഞ്ഞായിരുന്നു ടിആർ എന്ന ടി. രാജേന്ദറിന്റെ വിമർശനം.
ടിആർ ടാക്കീസ് എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് തമിഴ് സിനിമകളുടെ പരാജയത്തെ ടിആർ വിലയിരുത്തിയത്. ബജറ്റല്ല മികച്ച കഥയും കഥ പറയുന്ന വിധവുമാണ് സിനിമകളുടെ വിജയത്തിന് കാരണമെന്ന് ടിആർ ചൂണ്ടിക്കാട്ടുന്നു. നല്ല സിനിമകള്‍ ചെയ്താല്‍ അവ വിജയിക്കും. ബ്രഹ്‌മാണ്ഡ ചിത്രം എന്ന് പരസ്യം ചെയ്തതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് ടിആറിന്റെ അഭിപ്രായം.
“മലയാളം,തെലുങ്ക്, കന്നഡ സിനിമകള്‍ തിയേറ്ററുകളില്‍ നല്ല രീതിയില്‍ ഓടുന്നതില്‍ എനിക്ക് അസൂയയില്ല. അയല്‍വീട്ടുകാര്‍ നന്നായി ഇരിക്കുന്നിതില്‍ സന്തോഷം. എന്റെ സ്വന്തം വീട്, തമിഴ് സിനിമ ഇങ്ങനെ ആയതിന്റെ വിഷമമേയുള്ളൂ. പൊങ്കല്‍ മുതല്‍ ദീപാവലി വരെ ഏകദേശം 200 പടങ്ങള്‍ ഇറങ്ങി. ഇതില്‍ വിജയിച്ച പടങ്ങളുടെ ലിസ്റ്റെടുത്താല്‍, മദഗതരാജാ, ടൂറിസ്റ്റ് ഫാമിലി, ഗുഡ് ബാഡ് അഗ്ലി, ഡ്രാഗണ്‍, തലവന്‍ തലൈവി എന്നീ ചിത്രങ്ങളോടെ അത് അവസാനിക്കുന്നു. തമിഴില്‍ എന്തുകൊണ്ടാണ് റെക്കോർഡ് ബ്രേക്കുകള്‍ സംഭവിക്കാത്തത്,” ടി. രാജേന്ദർ ചോദിക്കുന്നു.
കൊറിയന്‍ സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതില്‍ തെറ്റില്ല. എന്നാല്‍ അവ തമിഴ് സംസ്കാരവുമായി ചേർത്തുവേണം സിനിമയാക്കാന്‍. അതിനു സാധിക്കുന്നില്ലെന്നും ടി. രാജേന്ദർ നിരീക്ഷിക്കുന്നു. കെ. ബാലചന്ദർ പോലുള്ള പ്രശസ്ത സംവിധായകരെ പുതിയ തലമുറയ്ക്ക് പാഠമാക്കാന്‍ ഉദാഹരണമായും കാട്ടുന്നുണ്ട് ടിആർ വീഡിയോയില്‍ പറയുന്നു.
നടൻ, സംവിധായകൻ,നിർമാതാവ്, സംഗീതജ്ഞൻ, ഛായാഗ്രാഹകൻ, വിതരണക്കാരൻ, രാഷ്ട്രീയക്കാരൻ എന്നീ നിലകളില്‍ പ്രശസ്തനാണ് ടി. രാജേന്ദർ. തമിഴിലെ മുന്‍നിര നടന്‍ സിലമ്പരസന്റെ പിതാവാണ്. 1980കളില്‍ ഇറങ്ങിയ ടിആർ ചിത്രങ്ങള്‍ ബ്ലോക്ക്ബസ്റ്ററുകളായിരുന്നു.