സുഡാനിൽ സൈന്യത്തിൻ്റെ ശക്തികേന്ദ്രമായ അൽ ഫാഷർ നഗരം ആർഎസ്എഫ് പിടിച്ചതോടെ ജനങ്ങളുടെ പലായനം തുടരുന്നു. സ്ഥിതി ഭയാനകമാണെന്ന് റെഡ്ക്രോസ് മേധാവി വ്യക്തമാക്കി. പരമാവധി ആളുകൾക്ക് മാനുഷിക സഹായം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് റെഡ് ക്രസൻ്റ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ.
എൽ ഫാഷറിൻ്റെ നിയന്ത്രണം അർധസൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് ഏറ്റെടുത്തതോടെ ഏകദേശം 60,000 ആളുകള്‍ ഇവിടെ നിന്നു പലായനം ചെയ്തുവെന്നാണ് യുഎന്നിൻ്റെ കണക്ക്. ആർഎസ്എഫ് ആളുകളെ കൂട്ടക്കൊല ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ലോകമെമ്പാടും പ്രതിഷേധം ശക്തമാവുകയാണ്.
സുഡാനിലെ സ്ഥിതി ഭയാനകമാണെന്ന് റെഡ്ക്രോസ് മേധാവി മിർജാന സ്പോൾജാരിക് പറഞ്ഞു. പതിനായിരകണക്കിന് ആളുകൾ വെള്ളവും ഭക്ഷണവും ലഭിക്കാതെ എൽ ഫാഷറിൽ കുടുങ്ങിക്കിടക്കുന്നതായും അവർ വ്യക്തമാക്കി. എൽ ഫാഷറിൽ നിന്ന് പാലായനം ചെയ്തുവരുന്നവർക്ക് സഹായം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സന്നധസംഘടനകൾ.
വരുംദിവസങ്ങളിൽ 2500 ആളുകൾ അൽ ദബായിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സുഡാൻ റെഡ് ക്രസൻ്റ് അറിയിച്ചു. രണ്ടര വർഷമായി തുടരുന്ന സുഡാനിലെ ആഭ്യന്തരകലാപത്തിൽ ലക്ഷകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. 1.2 കോടി ആളുകള്‍ രാജ്യത്തുനിന്നും ആട്ടിയോടിക്കപ്പെട്ടതായും ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

                                    

