30ാമത് ഐഎഫ്‌എഫ്‌കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ ‘പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം’ എന്ന ഓപ്പൺ ഫോറം, സിനിമയിലെ ലിംഗവിവേചനം എങ്ങനെ ചലച്ചിത്ര വിജയങ്ങളെ സ്വാധീനിക്കുന്നു എന്നത് ചർച്ചയായി. സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ വിജയിക്കുമ്പോൾ അതിന്റെ നേട്ടം കൂട്ടായ പരിശ്രമത്തിന്റെ ഫലമായി വിലയിരുത്തപ്പെടുമ്പോൾ, പുരുഷകേന്ദ്രീകൃത സിനിമകളുടെ വിജയം നായകന്റെ വ്യക്തിഗത വിജയമായി സാധാരണവൽക്കരിക്കപ്പെടുന്നതായി ഫോറത്തിൽ നിരീക്ഷിച്ചു. സിനിമയിലെ മെയിൽ ഗെയ്‌സ്, ഫീമെയിൽ ഗെയ്‌സ് വ്യത്യാസവും ചർച്ചയിൽ പ്രധാന വിഷയമായി.
ശ്രേയ ശ്രീകുമാർ മോഡറേറ്റ് ചെയ്ത ഫോറത്തിൽ ചലച്ചിത്ര നിരൂപകൻ ജി.പി. രാമചന്ദ്രൻ, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗവേഷക ഡോ. രേഖ രാജ്, സംവിധായിക മിനി ഐ.ജി, ചലച്ചിത്ര നിരൂപക ഡോ. അനു പാപ്പച്ചൻ എന്നിവർ പങ്കെടുത്തു.
കലാരംഗങ്ങളിലും സൃഷ്ടിപരമായ ഇടങ്ങളിലുമുള്ള സ്ത്രീകളുടെ നേതൃത്വവും സൃഷ്ടിപരമായ നിർദേശങ്ങളും അംഗീകരിക്കാൻ പഠിക്കേണ്ടതിന്റെ ആവശ്യകത സംവിധായിക മിനി ഐ.ജി ഊന്നിപ്പറഞ്ഞു. സിനിമയിലെ നിലവിലെ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാണെന്നും, ചില കൂട്ടായ്മകൾ പ്രചരിപ്പിക്കുന്ന മാധ്യമ തെറ്റിദ്ധാരണകളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും ഈ രംഗത്തെ ശക്തമായി സ്വാധീനിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.
നടിയെ ആക്രമിച്ച കേസിനെ പരാമർശിച്ച ഭാഗ്യലക്ഷ്മി, സംഭവത്തിന്റെ തുടക്കത്തിൽ അതിജീവിതയായ നടിക്ക് സിനിമാ വ്യവസായത്തിനുള്ളിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചിരുന്നില്ലെന്നും, അവൾ ഒറ്റയ്ക്കാണ് അതിനെതിരെ പോരാടേണ്ടി വന്നതെന്നും ചൂണ്ടിക്കാട്ടി. ഇത് സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന ഒറ്റപ്പെടലിനെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും അവർ പറഞ്ഞു.



