സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ പ്രാദേശിക അവധി. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാകുക. തമിഴ്നാടിന്റെ പ്രധാന വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കല്‍ പ്രമാണിച്ചാണ് അതിർത്തി പങ്കിടുന്ന കേരളത്തിലും അവധി പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ ഇന്നു മുതൽ 18 വരെ തുടർച്ചയായി നാല് ദിവസങ്ങൾ പൊതു അവധിയാണ്. തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കൽ ആഘോഷത്തിലാണ് തമിഴ് ജനത. രാവിലെ മുതൽ തന്നെ ഓരോ വീടുകളിലും പൊങ്കൽ സമർപ്പണം നടക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമൂഹ പൊങ്കൽ സമർപ്പണവും സംഘടിപ്പിച്ചിട്ടുണ്ട്.
ഒരു വർഷത്തെ കാർഷിക സമൃദ്ധിയ്ക്ക് പ്രകൃതിയ്ക്കും സൂര്യനും നന്ദി പറയുകയാണ് പൊങ്കൽ സമർപ്പണത്തിലൂടെ തമിഴ് ജനത ചെയ്യുന്നത്. തൈമാസത്തിലെ ആദ്യദിനമാണ് തൈപ്പൊങ്കൽ. വീടിന് മുൻപിൽ അടുപ്പുകൂട്ടി, മൺപാനകളിൽ പൊങ്കൽ തയ്യാറാക്കും. പാലും അരിയും ശർക്കരയും ചേർത്ത് മധുരമുള്ള പൊങ്കലാണ് തയ്യാറാക്കുക. നാളെയാണ് മാട്ടുപ്പൊങ്കൽ. കർഷകനെ സഹായിക്കുന്ന കാലികൾക്കുള്ള ആദരം. മറ്റന്നാൾ ബന്ധുജനങ്ങളെ കാണുന്ന കാണും പൊങ്കലോടെ ആഘോഷങ്ങൾക്ക് സമാപിയ്ക്കും.
അതേസമയം പ്രസിദ്ധമായ മധുര ജെല്ലിക്കെട്ട് മത്സരങ്ങൾക്കും ഇന്ന് തുടക്കമാകും. അവണിയാപുരത്താണ് ഇന്ന് മത്സരങ്ങൾ ആരംഭിയ്ക്കുക. പാലമേട്ടിൽ 16നാണ് ജെല്ലിക്കെട്ട്. 17ന് അളങ്കനല്ലൂരിൽ നടക്കുന്ന ജെല്ലിക്കെട്ട് മത്സരങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഫ്ളാഗ് ഓഫ് ചെയ്യും.



