വെനീസ് കാർണിവലിൻ്റെ ആവേശത്തിലാണ് ഇറ്റാലിയൻ ജനത. മുഖംമൂടി അണിഞ്ഞും വിവിധ നിറങ്ങളുള്ള വസ്‌ത്രങ്ങൾ ധരിച്ചും അവർ ആഘോഷത്തിലാണ്. വെനീസിലെ തെരുവുകൾ ഇപ്പോൾ ഒരു സ്വപ്‌ന ലോകം പോലെയാണ്. നിറങ്ങൾ , സംഗീതം, ആർപ്പുവിളികൾ പിന്നെ ത്രസിപ്പിക്കുന്ന മുഖംമൂടികൾ. ലോക പ്രശസ്‌തമായ വെനീസ് കാർണിവലിന് തുടക്കമായിരിക്കുന്നു.
2026-ൽ ഇറ്റലി ആതിഥേയത്വം വഹിക്കുന്ന മിലാൻ -കോർട്ടീന ശീതകാല ഒളിംമ്പിക്‌സിൻ്റെ ആവേശത്തിലാണ് നഗരം മുഴുവനും. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് ഗ്രാൻഡ് കനാലിലൂടെയുള്ള വർണ്ണാഭമായ ജലഘോഷയാത്രയോട് കൂടിയാണ്. ഇതിൽ എല്ലാവരുടെയും കണ്ണുടക്കിയത് പന്തേഗാന എന്ന കൂറ്റൻ എലിയുടെ രൂപത്തിലുള്ള ബോട്ടിലേക്ക് ആയിരുന്നു. പാരമ്പര്യവും കായികാഭ്യാസങ്ങളും ഒത്ത് ചേർന്ന ഈ പ്രകടനം കാണികളെ അക്ഷരാർത്ഥത്തിൽ ആവേശം കൊള്ളിച്ചു.
മുഖം മൂടികൾ ധരിച്ച് , പരമ്പരാഗത വേഷങ്ങൾ അണിഞ്ഞ് പതിനായിരക്കണക്കിന് സഞ്ചാരികളാണ് നഗരത്തിലേക്ക് എത്തിയത് . പോപ്പിൻ്റെ വസ്‌ത്രം അണിഞ്ഞും ആളുകൾ പരിപാടിയിൽ പങ്കെടുത്തു. നോമ്പുകാലത്തിന്റെ കാഠിന്യത്തിന് മുമ്പുള്ള ആഘോഷമെന്ന നിലയിലാണ് വെനീസ് കാർണിവൽ ആരംഭിച്ചത്. വരും ദിവസങ്ങളിലും ഫെസ്റ്റിവലിൻ്റെ അനുബന്ധ പരിപാടികളുമായ് വെനീസ് ഉണർന്ന് തന്നെയിരിക്കും.



