ഗിരീഷ് പുത്തഞ്ചേരി ; വാക്കുകളാല്‍ മനുഷ്യനെ മയക്കുന്ന മാന്ത്രികന്‍

മനുഷ്യ വികാരങ്ങളെ വാക്കുകളില്‍ ആവാഹിച്ച കവി, സിനിമാ ഗാനരചയിതാവ്. പ്രണയവും വിരഹവും താരാട്ടും ഭക്തിയും ചിരിയുമൊക്കെ വരികളില്‍ കോറിയിട്ട്, മനുഷ്യമനസുകളെ തൊട്ടുതലോടി കടന്നുപോയൊരാള്‍. ആ വാക്കുകളെ തന്നെ കടമെടുത്താല്‍, ഒരു നേർത്ത തെന്നലലിവോടെ വന്നു നെറുകിൽ തലോടി മാഞ്ഞുപോയി… ആ തെന്നല്‍ ശേഷിപ്പിച്ച നേര്‍ത്തൊരു തണുപ്പുണ്ട്. അതിങ്ങനെ വിട്ടുമാറാതെ, നമ്മുടെ ഉള്ളങ്ങളെ ഒട്ടിയുരുമി നില്‍പ്പുണ്ട്. ഒരു പൂവിതളിലെ നറുപുഞ്ചിരിയായ്‌, നിറമാർന്ന ചന്ദ്രികയായ്‌, മനസ്സിന്റെ കുളിരോർമകളിൽ നിറഞ്ഞുനില്‍ക്കുന്നുണ്ട് വാക്കുകളുടെ ശില്‍പ്പി, ഗിരീഷ് പുത്തഞ്ചേരി.

ഗിരീഷിന്റെ വരികളെന്നാല്‍ ചിലര്‍ക്ക് പ്രണയമാണ്. ഒരു രാത്രി കൂടി വിടവാങ്ങവേ, ഒരു പാട്ടു മൂളി വെയിൽ വീഴവേ, പതിയേ പറന്നെന്നരികിൽ വരും, അഴകിന്റെ തൂവലാണു നീ… എന്ന കാല്‍പ്പനികതയെ പുല്‍കാത്ത കാമുകഹൃദയങ്ങളുണ്ടാകുമോ? പലനാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ, മിഴിക‍ൾക്കു മുമ്പിലിതളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കയോ… എന്നും, നിഴൽ വീഴുമെന്റെ ഇടനാഴിയിൽ കനിവോടെ പൂത്ത മണിദീപമേ… ഒരു കുഞ്ഞു കാറ്റിലണയാതെ നിൻ തിരിനാളമെന്നും കാത്തിടാമെന്നും എത്ര തവണ പാടിയിട്ടുണ്ടാകാം. ഒരു കാത്തിരിപ്പിന്റെ സുഖം പകരുന്നതാണ് പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം… എന്ന വരികള്‍. ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം… എന്ന വേദന നിറഞ്ഞ തീര്‍പ്പിലേക്കെത്തുന്ന കാത്തിരിപ്പ്.

ആരോമലേ പൊന്‍തൂവലേ… നീയെന്റെയാത്മാവിലാന്തോളനം എന്ന കവിവചനം പ്രണയത്തിനൊരു കരുത്താണ്. ജീവിതമാം മണ്‍തോണിയില്‍ പോകുന്ന ഏകാന്ത തീര്‍ത്ഥാടനം പോലെയാണ് അവിടെ പ്രണയം. നീയെന്റെ നോവിന്റെ ഇടനാഴിയില്‍… ഇതളാടുന്ന തിരിനാളമായ്, മാറോടു ചേര്‍ത്തെന്നും അണയാതെ… നിന്‍ കാരുണ്യം കാത്തീടും ഞാന്‍, ആര്‍ദ്രമാം തലോടലില്‍ നിന്റെ ഹൃദയം തഴുകും ഞാന്‍…. ഇടനെഞ്ചില്‍ വീണുറങ്ങീടൂ… എന്ന് പരസ്പരം ആശ്വാസം പകരുന്ന വരികളായി അത് ഹൃദയങ്ങളെ തൊടുന്നുണ്ട്. സൂര്യനെ ധ്യാനിക്കുന്ന പൂവിനെപ്പോലെ മിഴി പൂട്ടി നില്‍ക്കുന്നുണ്ട് ഒരാള്‍. വേനല്‍ കൊള്ളും നെറുകില്‍ ഒരു തൊടലിനായുള്ള കാത്തിരിപ്പ്. കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുന്ന പുലരിയില്‍ ഒരു കുരുന്നു കുനു ചിറകുമായ്‌ വരിക ശലഭമേ… എന്നാണ് ഗിരീഷ് വാക്കുകളില്‍ പ്രണയത്തിന്റെ ലോകം സൃഷ്ടിക്കുന്നത്.

ജീവിതവ്യഥകള്‍ക്ക് വാക്കുകള്‍കൊണ്ട് കൂടൊരുക്കുന്ന ഗിരീഷ് മാജിക്കിനെക്കുറിച്ച് എത്രപറഞ്ഞാലും തീരില്ല. അപ്രതീക്ഷിതമായി അച്ഛനെ നഷ്ടപ്പെട്ട മകന്റെ സങ്കടങ്ങളെ അത്രമേല്‍ ആഴത്തില്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു ബാലേട്ടനിലെ വരികള്‍. ദൂരേ നിന്നും പിന്‍ വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ല…, കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല… എന്നിങ്ങനെ പാടി മറ്റൊരു ജന്മം കൂടെ നടക്കാൻ പുണ്യം പുലര്‍ന്നീടുമൊ… എന്ന് യേശുദാസ് പാടുമ്പോള്‍, ആ വികാരം നാം അനുഭവിച്ചറിയും. ആ ചിത്രത്തില്‍നിന്നും കഥാസന്ദര്‍ഭത്തില്‍നിന്നും അടര്‍ത്തിമാറ്റി, സ്വന്തം ജീവിതാനുഭവങ്ങളോട് ചേര്‍ത്തുവയ്ക്കാം എന്നതാണ് ആ വരികളുടെയും ഗാനത്തിന്റെയും പ്രത്യേകത.

മാടമ്പിയിലെ അമ്മ മഴക്കാറിനു കണ്‍ നിറഞ്ഞു എന്ന ഗാനത്തിലേക്ക് എത്തുമ്പോള്‍, സ്നേഹവ്യഥകളുടെ മറ്റൊരു ആവിഷ്കാരം കാണാനാകും. അമ്മ മഴക്കാറിനു കൺ നിറഞ്ഞു…, ആ കണ്ണീരിൽ ഞാൻ നനഞ്ഞു…, കന്നിവെയിൽ പാടത്തു കനലെരിഞ്ഞു…, ആ മൺകൂടിൽ ഞാൻ പിടഞ്ഞു…മണൽ മായ്ക്കുമീ കാൽപ്പാടുകൾ…, തേടി നടന്നൊരു ജപസന്ധ്യേ…. എന്ന് തുടങ്ങി നീ പകർന്ന നറുപാൽ തുളുമ്പുമൊരു മൊഴിതൻ ചെറു ചിമിഴിൽ…, പാതി പാടുമൊരു പാട്ടു പോലെ അതിലലിയാൻ കൊതിയല്ലേ… എന്നിങ്ങനെ പോകുന്നു വരികള്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഗോപാലകൃഷ്ണ പിള്ളയും അമ്മയായ കെപിഎസി ലളിതയും തമ്മിലുള്ള സംഭാഷണവും, അതിനുശേഷമുള്ള വൈകാരിക നിമിഷങ്ങളെയുമൊക്കെ വാക്കുകളാല്‍ അനുഭവിപ്പിക്കുകയാണ് ഗിരീഷ്. സിനിമയും, കഥാസന്ദര്‍ഭവുമൊക്കെ കടന്നാണ് ആ വരികളും മനസുകളെ തൊട്ടത്.

രാണവപ്രഭുവിലാണ് ആകാശദീപങ്ങള്‍ സാക്ഷി എന്ന പാട്ട് നാം കേള്‍ക്കുന്നത്. മംഗലശ്ശേരി നീലകണ്ഠന്‍-ഭാനുമതി ദാമ്പത്യബന്ധത്തിന്റെ ഇഴയടുപ്പം നാം അറിയുന്നത് ആ പാട്ടിലൂടെയാണ്. ഹൃദയത്തിൽ നിൻ മൂക പ്രണയത്തിൻ ഭാവങ്ങൾ പഞ്ചാഗ്നിനാളമായെരിഞ്ഞിരുന്നൂ, തുടുവിരലിൻ തുമ്പാൽ നിൻ തിരുനെറ്റിയിലെന്നെ നീ സിന്ദൂരരേണുവായണിഞ്ഞിരുന്നൂ, മിഴികളിലൂറും ജപലയമണികൾ കറുകകളണിയും കണിമഴമലരായ്, വിട പറയും പ്രിയസഖിയുടെ മൗനനൊമ്പരങ്ങളറിയൂ… എന്നിങ്ങനെയാണ് വരികള്‍. ചട്ടമ്പിയും കര്‍ക്കശക്കാരനുമായി മാത്രം നീലകണ്ഠനെ കണ്ടിരുന്നവരിലേക്ക്, സുരേഷ് പീറ്റേഴ്സിന്റെ ഈണത്തില്‍ യേശുദാസിന്റെ ശബ്ദത്തില്‍ ആ വരികള്‍ പകര്‍ന്നുനല്‍കിയ ഫീലിനെ പറഞ്ഞറിയിക്കനാകില്ല.

അച്ഛന്റെ പേരില്‍ അഹങ്കരിച്ചിരുന്ന ഒരു ചട്ടമ്പി, മംഗലശ്ശേരി നീലകണ്ഠന്‍. പക്ഷേ, താന്‍ അഹങ്കരിച്ചിരുന്ന ആളല്ല തന്റെ അച്ഛനെന്ന് അറിയുമ്പോഴുണ്ടാകുന്ന അഭിമാനക്ഷതത്തിന് സമാനതകളില്ലായിരുന്നു. അതുവരെ നിറഞ്ഞാടിയ നീലകണ്ഠന്റെ തലയില്‍ തിളങ്ങിനിന്നിരുന്ന കിരീടം വീണുപോകുന്നു… അതായിരുന്നു ഗിരീഷിന്റെ ഭാവന. സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍, പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു… നീറും നിഴലുകളാടുന്നൂ… എന്നു തുടങ്ങുന്ന വരികളിലാണ് ആ അഭിമാനക്ഷതതത്തെ ഗീരിഷ് പകര്‍ത്തിയത്. സ്വന്തം രചനയില്‍ ഗിരീഷിന്റെ കണ്ണുകളെ ഈറനണിയിച്ച വരികള്‍. എം.ജി. ശ്രീകുമാറിന്റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്ന്. എത്രയെത്ര ഹൃദയങ്ങളിലേക്കാണ് അത് പതിച്ചത്.

തീരുന്നില്ല ഗിരീഷിന്റെ മാജിക്. സിംഹവാലന്‍ മേനോനിലെ ചക്കിന് വെച്ചത് കൊക്കിനു കൊണ്ടു, വെളുക്കാൻ തേച്ചതു പാണ്ടായി… എന്ന വരികള്‍ ചിരിക്കാണ് വഴിയൊരുക്കുന്നത്. സിഐഡി മൂസയിലെ ജെയിംസ് ബോണ്ടിൻ ഡിറ്റോ… ഷെർലക് ഹോംസിൻ പെറ്റോ…, ബാലേട്ടനിലെ ബാലേട്ടാ ബാലേട്ടാ…, ഈ പറക്കും തളികയിലെ വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ…, ചന്തിക്കാത്ത ചന്തുവിലെ ഞാനും വരട്ടെ ഞാനും വരട്ടെ… ആടുമേയ്ക്കാൻ കാടിനുള്ളിൽ… , കുണുക്കുപെണ്മണിയെ.. ഞുണുക്കു വിദ്യകളാല്‍…. മാടപ്രാപിടപോലെ കുരുക്കിലാക്കണം… എന്നിങ്ങനെയുള്ള പാട്ടുകള്‍ ഗിരീഷിന്റെ രചനാവൈഭവത്തിന്റെ മറ്റൊരു വശമാണ്. ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ…, ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക…, പൊട്ടു കുത്തെടീ പുടവ ചുറ്റെടീ…, ഹരിമുരളീരവം… , നന്ദകിശോരാ ഹരേ മാധവാ നീയാണെന്നഭയം.., മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്.. . എന്നിങ്ങനെ ചടുലമായ താളത്തില്‍ പാടിപ്പോകുന്നതും, ശാസ്ത്രീയസംഗീതത്തില്‍ പിറവിയെടുത്തതുമായ ഗാനങ്ങളും ഏറെയുണ്ട്.

സംസ്കൃത പാണ്ഡിത്യവും, തികഞ്ഞ മലയാളം പദസമ്പത്തുമായിരുന്നു ഗിരീഷിന്റെ കരുത്ത്. അസാമാന്യമായിരുന്നു ആ ഭാവനാലോകം. വാക്കുകള്‍കൊണ്ട് മനുഷ്യനെ മയക്കുന്ന ഒരു മന്ത്രവിദ്യ ഗിരീഷിന് സ്വന്തമായിരുന്നു. മനുഷ്യന്റെ വികാരവിചാരങ്ങള്‍ക്കൊപ്പം, വരികളില്‍ പുതിയ ഊര്‍ജം നിറയ്ക്കാന്‍ ഗിരീഷിനായി. ഏത് കാലത്തിനും, മനോവിചാരങ്ങള്‍ക്കും അതിലേക്ക് ചേര്‍ന്നൊഴുകാന്‍ സാധിക്കുമെന്നായി. സിനിമാ സംഗീതത്തിന് അത് പുതിയ ഭാവുകത്വം സൃഷ്ടിച്ചു. മറ്റാര്‍ക്കും എളുപ്പത്തില്‍ എത്തിപ്പിടിക്കാനാവാത്ത ഉയരത്തില്‍ ഗിരീഷ് പുത്തഞ്ചേരി ഒരു അടയാളമായി. ആ സംഗീതം അലയടിച്ചുകൊണ്ടിരിക്കും, ആര്‍ത്തും നേര്‍ത്തും വന്നുപോകുന്ന തിര പോലെ, കാലമെത്രെ കഴിഞ്ഞാലും.

Hot this week

“ചടങ്ങ് നടത്താന്‍ പണമില്ല”; ശോഭനയ്ക്ക് തൽക്കാലം ഡി ലിറ്റ് നൽകില്ലെന്ന് കാലടി സര്‍വകലാശാല

ശോഭനയ്ക്ക് അടക്കം ഡി ലിറ്റ് നൽകുന്നതിൽ നിന്നും പിൻമാറി കാലടി സംസ്കൃത...

വെള്ളിമലയിലെ ദുരൂഹത; ‘കൂടോത്രം’ ട്രെയ്‌ലർ പുറത്ത്

വെള്ളിമല എന്ന മലയോര ഗ്രാമത്തിന്റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിന്നെ ചില ദുരൂഹതകളും...

“കൊലപാതകി ആരാണെന്ന് ആർക്കും ഒരു പിടിയുമില്ല”; ‘ഈ തനിനിറം’ ടീസർ

അനൂപ് മേനോൻ ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറായ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഈ തനിനിറം'...

മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു, ഉഖ്റൂലിൽ നിരോധനാജ്ഞ

ഒരിടവേളയ്ക്ക് ശേഷം മണിപ്പൂർ വീണ്ടും സംഘർഷഭരിതമാകുന്നു. നാഗ-കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ...

ആഡംബര വാഹന നിര്‍മാണം വ്യാപിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്; ജാഗ്വാര്‍ ലാന്‍ഡ് റോവറിന് ഇനി ചെന്നൈയിലും നിർമാണ യൂണിറ്റ്

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അസംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ പനപാക്കം പ്ലാന്റില്‍ ഫെബ്രുവരി...

Topics

“ചടങ്ങ് നടത്താന്‍ പണമില്ല”; ശോഭനയ്ക്ക് തൽക്കാലം ഡി ലിറ്റ് നൽകില്ലെന്ന് കാലടി സര്‍വകലാശാല

ശോഭനയ്ക്ക് അടക്കം ഡി ലിറ്റ് നൽകുന്നതിൽ നിന്നും പിൻമാറി കാലടി സംസ്കൃത...

വെള്ളിമലയിലെ ദുരൂഹത; ‘കൂടോത്രം’ ട്രെയ്‌ലർ പുറത്ത്

വെള്ളിമല എന്ന മലയോര ഗ്രാമത്തിന്റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും പിന്നെ ചില ദുരൂഹതകളും...

“കൊലപാതകി ആരാണെന്ന് ആർക്കും ഒരു പിടിയുമില്ല”; ‘ഈ തനിനിറം’ ടീസർ

അനൂപ് മേനോൻ ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറായ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഈ തനിനിറം'...

മണിപ്പൂരിൽ വീണ്ടും സംഘർഷം; വീടുകൾക്ക് തീയിട്ടു, ഉഖ്റൂലിൽ നിരോധനാജ്ഞ

ഒരിടവേളയ്ക്ക് ശേഷം മണിപ്പൂർ വീണ്ടും സംഘർഷഭരിതമാകുന്നു. നാഗ-കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ...

ആഡംബര വാഹന നിര്‍മാണം വ്യാപിപ്പിക്കാന്‍ ടാറ്റ മോട്ടോഴ്‌സ്; ജാഗ്വാര്‍ ലാന്‍ഡ് റോവറിന് ഇനി ചെന്നൈയിലും നിർമാണ യൂണിറ്റ്

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അസംബ്ലിംഗ് പ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ പനപാക്കം പ്ലാന്റില്‍ ഫെബ്രുവരി...

ഗൂഗിൾ ജെമിനി ആൻഡ് ചാറ്റ്ജിപിടി പ്ലീസ് സ്റ്റെപ് ബാക്ക്..ഇനി ‘സർവം AI’

എഐ മോഡലുകളുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന യുഎസിനും ചൈനയ്ക്കും വെല്ലുവിളി ഉയർത്തുകയാണ്...

ഒരു രാത്രി കൊണ്ട് മാറിയ തീരുമാനമല്ല; ഇന്ത്യക്കെതിരെ മത്സരിക്കാമെന്ന് പാകിസ്ഥാന്‍ തീരുമാനിക്കാനുള്ള കാരണം

നാടകീയതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായി കളിക്കും എന്ന് പാകിസ്ഥാന്‍ അറിയിച്ചിരിക്കുകയാണ്....

യുഎസ് വിമാനം ലാൻഡ് ചെയ്തത് തിരക്കേറിയ റോഡിൽ; ഇടിച്ചു കയറിയത് കാറുകൾക്ക് മേലെ

അടിയന്തര ലാൻഡിംഗിനിടെ യുഎസിലെ ജോർജിയയിൽ തിരക്കേറിയ റോഡിൽ കാറുകൾക്കിടയിലേക്ക് ഇടിച്ചു കയറി...
spot_img

Related Articles

Popular Categories

spot_img