ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവ ഓപ്പണർ അഭിഷേക് ശർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ നമീബിയയ്‌ക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് വൻ തിരിച്ചടിയാണ് നേരിടുന്നത്. യുഎസ്എയ്ക്ക് എതിരായ ആദ്യ മത്സരത്തിന് മുമ്പ് തന്നെ അഭിഷേക് ശർമയ്ക്ക് പനി ഉണ്ടായിരുന്നുവെന്നും മത്സരത്തിന് ശേഷം നില വഷളായെന്നുമാണ് റിപ്പോർട്ട്.
നിലവിൽ കടുത്ത പനിക്ക് പുറമെ ആമാശയത്തിലെ അണുബാധ കാരണമാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് എന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച നമീബിയയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുമ്പ് താരത്തിന് ആരോഗ്യം വീണ്ടെടുക്കാനായേക്കില്ല. ഇതോടെ മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ് ലോകകപ്പിൽ ആദ്യമായി കളിക്കാൻ അവസരം ലഭിച്ചേക്കും. അതേസമയം, വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ തന്നെ തുടർന്നേക്കുമെന്നാണ് റിപ്പോർട്ട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിഷേകിന് ഉയർന്ന പനി ഉണ്ടായിരുന്നുവെന്നും അടിയന്തര ആശ്വാസത്തിനായി ഡ്രിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ ടീമിൻ്റെ പരിശീലന സെഷനിലും ഇടങ്കയ്യൻ ഓപ്പണർ പങ്കെടുത്തില്ല.
“അഭിഷേകിന് ഇപ്പോഴും വയറിന് ചില പ്രശ്നങ്ങളുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹത്തെ മത്സരത്തിന് ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അസിസ്റ്റൻ്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.
യുഎസ്എയ്‌ക്കെതിരായ മത്സരത്തിൽ അഭിഷേക് ഗോൾഡൻ ഡക്കിന് പുറത്തായിരുന്നു. ഇന്ത്യയുടെ ബൗളിംഗിനിടെ അദ്ദേഹം ഫീൽഡ് ചെയ്തിരുന്നില്ല. പകരം സഞ്ജു സാംസൺ ആണ് ഇന്നിംഗ്‌സ് മുഴുവൻ ഫീൽഡ് ചെയ്തത്. ടീമിൻ്റെ വിജയത്തിന് ശേഷമുള്ള ഹസ്തദാനങ്ങൾക്ക് പോലും അഭിഷേക് എത്തിയിരുന്നില്ല.
“വയറ്റിലെ അണുബാധയെ തുടർന്ന് അഭിഷേകിനെ ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രശ്നം കണ്ടെത്തുന്നതിനായി ചില പരിശോധനകൾ നടത്തിവരികയാണ്. ഇന്ന് അദ്ദേഹം ഡിസ്ചാർജ് ചെയ്യപ്പെടുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാൽ നമീബിയയ്‌ക്ക് എതിരായ മത്സരം ഇപ്പോൾ അനിശ്ചിതത്വത്തിലാണ്,” ബിസിസിഐ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
അതേസമയം, ഫെബ്രുവരി 12ന് നമീബിയയ്‌ക്കെതിരായ രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുമ്പ് വാഷിംഗ്ടൺ സുന്ദർ ഇന്ത്യൻ ടീമിൽ ചേർന്നതായി റയാൻ ടെൻ ഡോഷേറ്റ് സ്ഥിരീകരിച്ചു. 10 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബുംറ പന്തെറിയാൻ തുടങ്ങിയിട്ടുണ്ട്. അദ്ദേഹം നെറ്റ്സിൽ ഇന്ന് വീണ്ടും പന്തെറിയും,” അസിസ്റ്റൻ്റ് കോച്ച് കൂട്ടിച്ചേർത്തു.



