ഇന്ത്യൻ ഉൽപന്നങ്ങൾക്കുമേൽ ചുമത്തിയിരുന്ന 25 ശതമാനം തീരുവ നീക്കം ചെയ്ത് അമേരിക്കൻ കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ വിജ്ഞാപനം ഇറക്കി. ഫെബ്രുവരി ഏഴിനും ഏഴിനുശേഷവും അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കാണ് തീരുവ നീക്കം ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ ഒഴിവാക്കിയ എക്‌സിക്യൂട്ടീവ് ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടത്. ഇതോടെ ഇന്ത്യയ്ക്കുമേലുള്ള തീരുവ 18 ശതമാനമായി മാറി.
നേരത്തെ, റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ ട്രംപ് ഭരണകൂടം കർശന നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യക്ക് മേൽ അധിക നികുതി ചുമത്തിയത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മിൽ നടന്ന ചർച്ചകൾക്കൊടുവിൽ നികുതി കുറയ്ക്കാൻ ധാരണയാവുകയായിരുന്നു. ഇന്ത്യ വീണ്ടും റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ തുടങ്ങിയാൽ പിൻവലിച്ച നികുതികൾ പുനഃസ്ഥാപിക്കുമെന്നും അമേരിക്കൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



