വിശാൽ ഭരദ്വാജ് ചിത്രം ‘ഓ റോമിയോ’ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നു. ആദ്യ ഷോകൾ അവസാനിക്കുമ്പോൾ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ ചിത്രം നിരൂപകരിലേക്കും കാണികളിലേക്കും എത്തും മുൻപ് സംവിധായകൻ വൈകാരികമായ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.
സിനിമയെ ഈ വിധം പരുവപ്പെടുത്താൻ സഹായിച്ച മറ്റ് അണിയറപ്രവർത്തകർക്ക് നന്ദി പറഞ്ഞ വിശാൽ ഭരദ്വജ് താൻ നേരിടുന്ന സർഗാത്മകമായ വെല്ലുവിളികളെപ്പറ്റിയും കുറിപ്പിൽ മനസുതുറന്നു.
“ഈ സിനിമയിലൂടെ എന്റെ ഉള്ളിലെ സ്നേഹത്തിനും വയലൻസിനുമുള്ള അപാരമായ ശേഷി ഞാൻ തിരിച്ചറിഞ്ഞു, ” എന്നാണ് വിശാൽ കുറിച്ചത്. “സമൂഹത്തിൽ അത്രയധികം വെറുപ്പും അക്രമവും അനീതിയും നിലനിൽക്കുന്നുണ്ട്, പലപ്പോഴും അതിനെതിരെ ഞാൻ നിസ്സഹായനായിപ്പോകുന്നു. അത് എന്നെ അങ്ങേയറ്റം വേദനിപ്പിക്കുന്നു. ഉള്ളിലൊതുക്കി വച്ചിരിക്കുന്ന ഈ മനോവിഷമത്തിന് ഒരു പുറംതള്ളൽ ആവശ്യമായിരുന്നു,” എന്നും വിശാൽ കുട്ടിച്ചേർക്കുന്നു. കവി ഡോ. ബഷീർ ബദ്‌റിന്റെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് വിശാൽ ഭരദ്വാജ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
പിന്നാലെ, സിനിമാ മേഖലയിലെ നിരവധി സുഹൃത്തുക്കൾ വിശാൽ ഭരദ്വാജിനും സിനിമയ്ക്കും ആശംസകൾ നേർന്ന് രംഗത്തെത്തി. അതിനിടെ ഹൃദയസ്പർശിയായ ചില ഓർമകൾ പങ്കുവച്ച ഒരു കമന്റ് വേറിട്ടുനിന്നു. ഇർഫാൻ ഖാന്റെ ഭാര്യയും തിരക്കഥാകൃത്തുമായ സുതപ സിക്ദാറിന്റേതായിരുന്നു ആ കമന്റ്. ‘ഓ റോമിയോ’ എന്ന പ്രോജക്ട് ആദ്യം ഇർഫാൻ ഖാനെ നായകനാക്കിയാണ് ആലോചിച്ചിരുന്നത് എന്ന് സുതപ വെളിപ്പെടുത്തി. അന്ന് ‘സപ്ന ദീദി’ എന്നായിരുന്നു ചിത്രത്തിന് നൽകിയിരുന്ന പേര്. എന്നാൽ അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗം പ്രോജക്ടിന്റെ ഗതി മാറ്റിയെന്നുമാണ് സുതപ കുറിച്ചത്. വിശാൽ, രേഖ ഭരദ്വാജ് എന്നിവർക്ക് സ്വർഗത്തിൽ നിന്നും ഇർഫാൻ എല്ലാ ആശംസകളും നേരുന്നതായും സുതപ സിക്ദർ കുറിച്ചു.
ഷാഹിദ് കപൂർ, തൃപ്തി ദിമ്രി എന്നിവരാണ് ‘ഓ റോമിയോ’യിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നാനാ പടേക്കർ, വിക്രാന്ത് മാസി, തമന്ന, ദിശ പടാനി, അവിനാഷ് തിവാരി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ‘കമീനെ’, ‘ഹൈദർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാഹിദ് കപൂറുമായി വിശാൽ ഭരദ്വാജ് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഓ റോമിയോ’. സാജിത് നാദിയദ്‌വാലയാണ് ‘ഓ റോമിയോ’യുടെ നിർമാണം. ഹുസൈൻ സയ്ദിയുടെ ‘മാഫിയ ക്വീൻസ് ഓഫ് മുംബൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.



