അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നില്‍ പൈലറ്റ് രണ്ട് ഇന്ധന സ്വിച്ചുകളും ഓഫ് ചെയ്തതാണെന്ന തരത്തില്‍ ഇറ്റാലിയന്‍ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് തള്ളി എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി). തെറ്റായ ആരോപണങ്ങളാണെന്നും വെറും ഊഹാപോഹങ്ങളാണെന്നും എഎഐബി പറഞ്ഞു. ഇതുവരെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെന്നും എഎഐബി പറഞ്ഞു.
അന്തിമ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ ഇന്ത്യന്‍ അന്വേഷണ സംഘം തയ്യാറെടുക്കുകയാണെന്നായിരുന്നു ഇറ്റാലിയന്‍ പത്രമായ കൊറിയര്‍ ഡെല്ല സെറ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. പാശ്ചാത്യ വ്യോമയാന ഏജന്‍സികളുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു റിപ്പോര്‍ട്ട്.
കഴിഞ്ഞ ഡിസംബറില്‍ എഎഐബി ഉദ്യോഗസ്ഥര്‍ യുഎസില്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് ഇറ്റാലിയന്‍ പത്രം പറയുന്നു. മുഖ്യ പൈലറ്റ് സുമിത്ത് സബര്‍ബാളിനെയാണ് അന്വേഷണ റിപ്പോര്‍ട്ട് പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത്. പൈലറ്റ് ആദ്യം ഇടത് എന്‍ജിന്‍ ഓഫ് ചെയ്യുകയായിരുന്നു എന്നും, പിന്നീട് വലത് എന്‍ജിന്‍ ഓഫ് ചെയ്‌തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം വിമാനത്തില്‍ സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോക്ക്പിറ്റിലെ വോയ്സ് റെക്കോര്‍ഡിംഗുകളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് സ്വിച്ചുകള്‍ ഏത് പൈലറ്റാണ് ഓഫാക്കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയതെന്നും വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, റിപ്പോര്‍ട്ടിനെക്കുറിച്ച് ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നില്ല.
ജൂണ്‍ 12ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് എയര്‍ ഇന്ത്യയുടെ ഫ്‌ലൈറ്റ് 171 എന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ തകര്‍ന്നുവീണത്. രണ്ട് എഞ്ചിനുകളും പ്രവര്‍ത്തനം നിലച്ച് 32 സെക്കന്‍ഡുകള്‍ക്ക് ശേഷം വിമാനം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ 260 പേര്‍ മരിച്ചിരുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന 242 പേരില്‍ 241 പേരും, മറ്റു 19 പേരുമാണ് അപകടത്തില്‍ മരിച്ചത്.



