സരിഗമ ഇന്ത്യ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നതിൽ നിന്നും സംഗീത സംവിധായകൻ ഇളയരാജയെ വിലക്കി ഡൽഹി ഹൈക്കോടതി. സരിഗമ ഫയൽ ചെയ്ത പകർപ്പവകാശ കേസിൽ ജസ്റ്റിസ് തുഷാർ റാവു ഗെഡേലയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഇളയരാജയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്നാണ് കോടതിയുടെ നിർദേശം. ആമസോൺ മ്യൂസിക്, ഐറ്റ്യൂൺസ്, ജിയോ സാവൻ തുടങ്ങി വിവിധ ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ ഇളയരാജ സ്വന്തം പേരിൽ അപ്‌ലോഡ് ചെയ്തു എന്നാണ് സരിഗമയുടെ ഹർജിയിൽ പറയുന്നത്. ഇത്, പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
1976നും 2001നും ഇടയിൽ വിവിധ സിനിമാ നിർമാതാക്കളുമായി ഒപ്പിട്ട കരാറുകൾ പ്രകാരം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 134 സിനിമകളിലെ ഗാനങ്ങളുടെ പൂർണ പകർപ്പവകാശം തങ്ങൾക്കാണെന്ന് സരിഗമ വാദിച്ചു. എന്നാൽ, ഈ ഗാനങ്ങളുടെ ഉടമസ്ഥാവകാശം തനിക്കാണെന്നായിരുന്നു ഇളയരാജയുടെ അവകാശവാദം. കോടതി ഈ വാദം പരിഗണിച്ചില്ല. 1957ലെ പകർപ്പവകാശ നിയമ പ്രകാരം, ഒരു സിനിമയ്ക്ക് വേണ്ടി നിർമിക്കുന്ന ഗാനങ്ങളുടെ ആദ്യ ഉടമസ്ഥാവകാശം അതിന്റെ നിർമാതാവിനായിരിക്കും. നിർമാതാക്കളിൽ നിന്ന് ഈ അവകാശം സരിഗമ നിയമപരമായി വാങ്ങിയതാണെന്ന് കോടതി പ്രഥമദൃഷ്ട്യാ വിലയിരുത്തി. ഇളയരാജയുടെ നടപടി സരിഗമയ്ക്ക് നികത്താനാവാത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
നാലാഴ്ചയ്ക്കകം മറുപടി നൽകാൻ കോടതി ഇളയരാജയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ അടുത്ത വാദം ഏപ്രിൽ മാസത്തിൽ നടക്കും.



