കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി തമിഴകത്ത് മുഴങ്ങി കേൾക്കുന്ന ചോദ്യം – ഉനക്ക് രജനി പുടിക്കുമാ, കമൽ പുടിക്കുമാ? ഈ ദ്വന്ദം, അല്ലെങ്കിൽ പിരിവ്, തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും പുതിയതല്ല. എംജിആർ-ശിവാജി, ഇളയരാജ-റഹ്മാൻ, ഡിഎംകെ- എഐഡിഎംകെ… ഈ പട്ടിക ഇങ്ങനെ നീളും. അതുപോലെ രജനിയും കമലും. ആരാധകരുടെ മനസിൽ രണ്ട് ധ്രുവങ്ങളിലായി ഉദിച്ച നക്ഷത്രങ്ങൾ. ഈ നക്ഷത്രങ്ങൾ നോക്കി, രണ്ട് ദിശയിൽ നടന്നവർ 47 വർഷങ്ങൾക്ക് ശേഷം ഒരിടത്ത് കൂട്ടിമുട്ടാൻ പോകുന്നു. അവർ കാത്തിരുന്ന, സിറപ്പാന തരമാന സംഭവം. രജനി – കമൽ റീയൂണിയൻ. സംവിധാനം നെൽസൺ ദിലീപ് കുമാർ.
പ്രതീക്ഷകൾ ഏറെയാണ്, ആരാധകർക്കും സിനിമാ ലോകത്തിനും. ‘ആര് നായകൻ’ എന്ന ചോദ്യത്തിൽ ഫാൻ ഫൈറ്റുകൾ ആരംഭിച്ചുകഴിഞ്ഞു. പക്ഷേ രജനിയുടേയും കമലിന്റെയും ഫിലിമോഗ്രഫി നോക്കിയാൽ ആ ചോദ്യത്തിന് ഒരു പ്രസക്തിയുമില്ലെന്ന് മനസിലാകും. 47 വർഷങ്ങൾക്ക് മുൻപ് അഞ്ച് ഭാഷകളിലായി 20ഓളം ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്നവർ തലൈവരും ആണ്ടവരും അല്ലായിരുന്നു എന്നുമാത്രം!
തുടക്കം, കെ. ബാലചന്ദർ എന്ന ലെജൻഡിൽ നിന്നാണ്. രജനിയുടേയും കമലിന്റെയും ഗുരു. അദ്യമെത്തിയത് കമൽ ആണ്. 1973ൽ ‘അരങ്ങേട്രം’ എന്ന ചിത്രത്തിലൂടെയാണ് ബാലചന്ദർ സ്കൂളിൽ കമൽ ഹാസൻ ചേരുന്നത്. അവിടമാണ് കമലിനെ സിനിമാ രസികനാക്കുന്നതും താരമാക്കുന്നതും. 1975ൽ ബാലചന്ദർ ‘അപൂർവ രാഗങ്ങൾ’ എന്ന സിനിമ എടുക്കുന്നു. സ്വാതന്ത്ര്യാനന്തര തലമുറയുടെ പ്രതിസന്ധികൾ ചർച്ച ചെയ്ത ചിത്രം. മൂന്ന് ആക്ടുകളായി ഈ സിനിമയെ തിരിച്ചാൽ ആദ്യ രണ്ട് പകുതി കമലിന്റെ ‘പ്രസന്ന’ നിറഞ്ഞാടി. മൂന്നാമത്തെ ആക്ടിൽ ബാലചന്ദർ തന്റെ ട്രംപ് കാർഡ് വെളിയിൽ എടുത്തു. ഒരു ഗേറ്റും തള്ളിത്തുറന്ന് അയാൾ കടന്നുവന്നു. ‘പാണ്ഡ്യൻ’. അല്ല, രജനികാന്ത്. അവിടെ നിന്ന് അങ്ങോട്ട് ഒറ്റയ്ക്കും ഒരുമിച്ചും നിരവധി ചിത്രങ്ങൾ. അതിൽ തന്നെ ’16 വയതിനിലേ’, ‘മൂണ്ട്രു മുടിച്ച്’ എന്നീ ചിത്രങ്ങളിലെ രജനിയുടെ ഗ്രേ ഷേഡുള്ള കഥാപാത്രങ്ങൾ ഐക്കോണിക്കാണ്.
1975ലാണ് ഒരു ചിത്രത്തിൽ മുഴുനീള വേഷങ്ങളിൽ രജനിയും കമലും അവസാനമായി ഒന്നിച്ച് അഭിനയിക്കുന്നത്. ആ വർഷം തമിഴിൽ ബാലചന്ദർ സംവിധാനം ചെയ്ത ‘നിനൈത്താലെ ഇനിക്കും’, മലയാളത്തിൽ ‘അലാവുദ്ദീനും അത്ഭുതവിളക്കും’ എന്നീ ചിത്രങ്ങളിൽ അവർ ഒന്നിച്ചെത്തി. പിന്നെയും സ്ക്രീനിൽ നമ്മൾ അവരെ ഒരുമിച്ച് കണ്ടിട്ടുണ്ട്. പക്ഷേ അതെല്ലാം അതിഥി വേഷങ്ങളിലായിരുന്നു. 1981ൽ ‘തില്ലു മുല്ലി’ലും. 85ൽ അമിതാഭ് ബച്ചന് ഒപ്പം ’ഗിരഫ്താർ’ എന്ന ഹിന്ദി മൾട്ടി സ്റ്റാർ ചിത്രത്തിലും.
എന്തുകൊണ്ടാകാം ഈ നീണ്ട ഇടവേള? ഒരുപക്ഷേ രണ്ട് പേരെയും ഒരുമിച്ച് ഒരു പ്രൊജക്ടിൽ കൊണ്ടുവരാനുള്ള സാമ്പത്തിക പ്രശ്നങ്ങളാകാം. അല്ലെങ്കിൽ, രണ്ട് വഴിയേ നീങ്ങാം എന്ന് അവർ തീരുമാനിച്ചതുകൊണ്ടാകാം. 80കളിൽ ഇവർ പരസ്പരം കണ്ണുകളിൽ പോലും നോക്കാത്ത ഒരു സമയവും ഉണ്ടായിരുന്നു. പിന്നെ, ഇവരെ ഒരുമിച്ച് കൊണ്ടുവന്നാൽ സ്ക്രീൻ സ്പേസ് എങ്ങനെ ബാലൻസ് ചെയ്യും എന്ന ഭയവുമാകാം അങ്ങനൊരു സിനിമ വൈകാൻ കാരണം.
ആ ബാലൻസിങ് പ്രധാനമാണ്. രണ്ട് തരം അഭിനയശൈലികൾ. ഒരാൾ മാസും മറ്റൊരാൾ ക്ലാസും. രജനി ‘മുള്ളും മലരുമിലെ’ കാളിയെ പോലുള്ള ക്ലാസ് കഥാപാത്രങ്ങളും, കമൽ നിരവധി സ്റ്റൈലിഷ് കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട് എന്ന യാഥാർഥ്യം മുന്നിൽ നിൽക്കുമ്പോഴും പൊതുവേ ഇങ്ങനെയാണ് പറയാറ്. സൂപ്പർ സ്റ്റാറും ഉലകനായകനും. അഭിനയ ശൈലിയിൽ മാത്രമല്ല ജീവിത രീതിയിലും ഇവർ വ്യത്യസ്തരാണ്. രജനി തന്റെ ഉത്തരങ്ങൾ തിരഞ്ഞത് ഹിമാലയത്തിലാണ്. കമൽ തെരുവിലും. രണ്ട് പേരുടേയും രാഷ്ട്രീയവും വിപരീതം.
ഇപ്പോഴത്തെ ഭാഷയിൽ പറഞ്ഞാൽ ഈ രണ്ട് ഓറകളുമാണ് (Aura) സ്ക്രീനിൽ ഏറ്റുമുട്ടാൻ പോകുന്നത്. പ്രൊമോ വീഡിയോ ഡീക്കോഡ് ചെയ്തവർ പറയുന്നത് സിനിമയിൽ രജനി നായകനും കമൽ വില്ലനുമാണെന്നാണ്. അതിലൊന്നും കാര്യമില്ല. When Stars Align we don’t choose sides! പാക്കലാം…



