മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തിൽ വി എസ് ആർ വെഞ്ച്വേഴ്സിനെതിരെ നടപടിയുമായി DGCA. വിഎസ്ആറിന്റെ 4 വിമാനങ്ങൾ ഗ്രൗണ്ട് ചെയ്തു.
ബാരാമതിയിൽ അപകടത്തിൽപ്പെട്ടത് വിഎസ്ആറിന്റെ ലിയർജെറ്റ് 45 എന്ന വിമാനമായിരുന്നു. അപകടം നടന്നതിന് തൊട്ട് പിന്നാലെ തന്നെ സുരക്ഷാ ഓഡിറ്റിന് ഡിജിസിഎ ഉത്തരവിട്ടിരുന്നു. ഈ റിപ്പോർട്ട് വന്നതിന് തൊട്ട് പിന്നാലെയാണ് ഒന്നിലധികം ലംഘനങ്ങൾ കണ്ടെത്തിയത്, ഇതിന് പിന്നാലെയായിരുന്നു നടപടി.
നിരവധി സുരക്ഷാ ലംഘനങ്ങൾ വിമാനം നടത്തിയതായി ഡിജിസിഎ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ വി എസ് ആർ വെഞ്ച്വേഴ്സിന് 7 പ്രൈവറ്റ് ജെറ്റുകളാണ് ഉള്ളത്. അതിൽ 4 വിമാനങ്ങൾ ഗ്രൗണ്ട് ചെയ്യാനാണ് ഉത്തരവ് ഇട്ടിരിക്കുന്നത്. കൂടുതൽ പരിശോധന ഇതുമായി ബന്ധപ്പെട്ട് നടക്കുന്നതായും ഡിജിസിഎ വ്യക്തമാക്കി. വിമാനാപകടത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് അന്തിമ റിപ്പോർട്ട് വന്നശേഷം മാത്രമേ അറിയാൻ സാധിക്കൂ.
2026 ജനുവരി 28നാണ് അജിത് പവാർ സഞ്ചരിച്ച വിമാനം അപകടത്തിൽപ്പെട്ടത്. മുംബൈയിൽ നിന്നും ബാരാമതിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. അജിത് പവാറിനെ കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ്, അറ്റൻഡന്റ് പിങ്കി മാലി, പൈലറ്റ് ക്യാപ്റ്റൻ സുമിത് കപൂർ, സഹപൈലറ്റ് ശംഭവി പതക് എന്നിവരും കൊല്ലപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ മുതിർന്ന നേതാവിന്റെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഗൗരവകരമായ ഇടപെടൽ നടത്തണമെന്നും സുതാര്യമായ അന്വേഷണത്തിലൂടെ സത്യം പുറത്തുകൊണ്ടുവരണമെന്നും രോഹിത് പവാർ ആവശ്യപ്പെട്ടിരുന്നു.



