സെൻസർ സർട്ടിഫിക്കേഷൻ പ്രശ്നങ്ങൾ കാരണം റിലീസ് പ്രതിസന്ധിയിലായ വിജയ് ചിത്രം ‘ജന നായക’ന് വീണ്ടും തിരിച്ചടി. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റിവൈസിങ് കമ്മിറ്റി സ്ക്രീനിങ് വൈകുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് റിവൈസിങ് കമ്മിറ്റി ചിത്രം കാണാനിരുന്നത്. എന്നാൽ, കമ്മിറ്റി അംഗങ്ങളിൽ ഒരാൾക്ക് പെട്ടെന്ന് അസുഖം ബാധിച്ചതിനെത്തുടർന്ന് അവസാന നിമിഷം സ്ക്രീനിങ് റദ്ദാക്കുകയായിരുന്നു. ഇനി എന്നാകും സ്ക്രീനിങ് എന്ന കാര്യത്തിൽ വ്യക്തതയില്ല.
സജീവ രാഷ്ട്രീത്തിലേക്ക് കടന്ന വിജയ്‌യുടെ അവസാന ചിത്രമാണ് ‘ജന നായകൻ’. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് സിനിമയുടെ റിലീസിനായി ആരാധകർ കാത്തിരുന്നത്. ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചിരുന്നത്. എന്നാൽ, സെൻസർ ബോർഡിന്റെ എക്സാമിനിങ് കമ്മിറ്റി അംഗം തന്നെ സിനിമയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയതോടെ റിലീസ് തടസപ്പെട്ടു. നിയമപോരാട്ടം നടത്തിയെങ്കിലും വിധി നീണ്ടുപോയതോടെ ഹർജി പിൻവലിച്ച് റിവൈസിങ് കമ്മിറ്റി വഴി സെൻസർ സർട്ടിഫിക്കറ്റ് നേടാൻ നിർമാതാക്കൾ ശ്രമിക്കുകയായിരുന്നു.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് നിർമാതാക്കളുടെ ശ്രമം. മാർച്ച് പകുതിയോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ, വിജയ് രാഷ്ട്രീയ പാർട്ടി (ടിവികെ) രൂപീകരിച്ച സാഹചര്യത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കാട്ടി സിനിമയുടെ പ്രദർശനം തടസപ്പെട്ടേക്കാം. ഇതുമുന്നിൽ കണ്ടാണ് ദ്രുതഗതിയിലുള്ള നിർമാതാക്കളുടെ നീക്കങ്ങൾ.
വിജയ്‌ക്ക് പുറമേ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ് ‘ജന നായകനി’ൽ പ്രധാന റോളുകളിൽ എത്തുന്നത്. വെങ്കട്ട് കെ. നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ ‘ജന നായകൻ’ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം. തെലുങ്കിൽ നന്ദമുരി ബാലകൃഷ്ണ നായകനായ ‘ഭഗവന്ത് കേസരി’ എന്ന ചിത്രത്തിന്റെ റീമേക്കാണ് ‘ജന ന നായകൻ’ എന്നാണ് ഇതുവരെയുള്ള വിവരം.


