കൊതുകുകള്‍ വഴി അതിവേഗം പടരുന്ന രോഗങ്ങളില്‍ ഒന്നാണ് ഡെങ്കിപ്പനി. ദശലക്ഷത്തോളം പേരെയാണ് എല്ലാവര്‍ഷവും ഇത് ബാധിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സമീപ വര്‍ഷങ്ങളില്‍ ഡെങ്കി അണുബാധയുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്. ലോക ജനസംഖ്യയുടെ ഏകദേശം പകുതിയിലേറെ ഇപ്പോള്‍ ഡെങ്കി അപകട സാധ്യതയിലാണ്. ജീവനു ഭീഷണിയാകാന്‍ വരെ സാധ്യതയുള്ള ഈ രോഗത്തില്‍ നിന്നും ആളുകളെ സംരക്ഷിക്കാനും മികച്ച ചികിത്സ ഉറപ്പാക്കാനും വാക്‌സിനുകള്‍ നിർമിക്കാനും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ശ്രമം നടത്തുന്നു.
മൊഹാലിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് ഗവേഷകരാണ് ഇപ്പോള്‍ ഒരു അപ്രതീക്ഷിത കണ്ടെത്തലുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഒട്ടകങ്ങള്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന നാനോബോഡീസ് എന്ന് അറിയപ്പെടുന്ന ആൻ്റിബോഡീസ് ഡെങ്കി വൈറസിനെ നിര്‍വീര്യമാക്കാനും, വാക്‌സിനുകള്‍ ഉണ്ടാക്കാനും ഉപയോഗിക്കാമെന്നതാണ് അവരുടെ ഗവേഷണം സൂചിപ്പിക്കുന്നത്. മനുഷ്യനിലെ ആൻ്റിബോഡികളില്‍ നിന്ന് ഒട്ടകങ്ങളുടെ ആൻ്റി ബോഡികള്‍ ഘടനാപരമായി വ്യത്യസ്തമാണ്.അവയുടെ വലിപ്പം കുറവായതും ഉയർന്ന സ്ഥിരതയും മറ്റ് ആൻ്റിബോഡികൾക്ക് എത്താൻ കഴിയാത്ത ഇടങ്ങളിൽ അവയെ എത്തിക്കുമെന്നാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. കൂടുതൽ ഗവേഷണങ്ങളും ക്ലിനിക്കൽ പരിശോധനകളും ഇത് സ്ഥിരീകരിക്കുകയാണെങ്കിൽ ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്ന വാക്സിനുകളായി ഒട്ടകത്തിൽ നിന്നുള്ള നാനോബോഡികൾ ഉപയോഗിക്കാൻ കഴിഞ്ഞേക്കും.
ഐഐഎസ്ഇആര്‍ മൊഹാലിയിലെ രോഗപ്രതിരോധ വിദഗ്ധന്‍ ഡോ. ഷര്‍വാന്‍ സെഹറാവത്തിൻ്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് ഗവേഷണം നടത്തിയത്. ഉയര്‍ന്ന താപനിലയിലും വ്യത്യസ്ത പിഎച്ച് അവസ്ഥകളിലും നാനോബോഡികള്‍ക്ക് സ്ഥിരത നിലനിര്‍ത്താന്‍ കഴിയുമെന്നും ഗവേഷണം വ്യക്തമാക്കുന്നു. മറ്റ് പകര്‍ച്ച വ്യാധികള്‍ക്കെതിരെ പോരാടുന്നതിന് ഒട്ടകങ്ങളില്‍ നിന്നുള്ള നാനോബോഡികള്‍ക്ക് സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, കോവിഡ്-19 ന് കാരണമായ വൈറസായ SARS-COV-2 പോലുള്ള വൈറസുകളെ നിര്‍വീര്യമാക്കാന്‍ ഒട്ടകത്തില്‍ നിന്നുള്ള നാനോബോഡികള്‍ക്ക് കഴിയുമെന്ന് മുന്‍ ഗവേഷണങ്ങള്‍ പറയുന്നു.
ഈ നാനോബോഡികൾ ലാബോറട്ടറികളിൽ വികസിപ്പിച്ചെടുക്കാൻ കഴിയും എന്നുള്ളതിനാൽ ഭാവിയിലേക്കുള്ള ആൻ്റി വൈറൽ ചികിത്സകൾക്ക് ഇവ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു. എങ്കിലും ഡെങ്കി വാക്‌സിനുകള്‍ക്ക് നാനോബോഡികള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്നതിനേക്കുറിച്ചുള്ള ഗവേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് ഗവേഷകർ പറയുന്നു.



