ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിൽ വിചാരണയ്ക്കുള്ള ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു. രണ്ട് ദിവസം നീണ്ടുനിന്ന നടപടികൾക്കൊടുവിൽ 12 പുരുഷന്മാരും 2 സ്ത്രീകളും അടങ്ങുന്ന 14 അംഗ ജൂറിയെയാണ് നിശ്ചയിച്ചത്.
വ്യാഴാഴ്ച മുതൽ കേസിലെ സാക്ഷി വിസ്താരവും വാദങ്ങളും ആരംഭിക്കും. അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിനിടയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് ഈ വിചാരണ.
തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ട് സ്വന്തം വീടിന്റെ ടാക്സ് അടയ്ക്കാനും മറ്റും വകമാറ്റി ചിലവഴിച്ചു എന്നാരോപിച്ച് രണ്ട് മണി ലോണ്ടറിങ് കേസുകളാണ് കെ.പി. ജോർജിനെതിരെ ഉള്ളത്. എന്നാൽ താൻ നിരപരാധിയാണെന്ന് അദ്ദേഹം കോടതിയിൽ അറിയിച്ചു.
എഴുപതോളം പേരിൽ നിന്നാണ് ജൂറി അംഗങ്ങളെ കണ്ടെത്തിയത്. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് മാറിയ കെ.പി. ജോർജിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് ചിലർ അതൃപ്തി പ്രകടിപ്പിച്ചെങ്കിലും നിഷ്പക്ഷരായ അംഗങ്ങളെ കണ്ടെത്താൻ അഭിഭാഷകർക്ക് സാധിച്ചു.
കെ.പി. ജോർജിന്റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന തരാൽ പട്ടേലിനെ സാക്ഷി വിസ്താരത്തിനായി വിളിപ്പിക്കാൻ സാധ്യതയുണ്ട്. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വംശീയ അധിക്ഷേപം നടത്തി തിരഞ്ഞെടുപ്പിൽ കെ.പി. ജോർജിന് അനുകൂലമായ സാഹചര്യം ഒരുക്കാൻ ശ്രമിച്ചു എന്ന കേസിൽ പട്ടേൽ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.
വിചാരണയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശിക്ഷാവിധി നിർണ്ണയിക്കാനുള്ള ചുമതല ജഡ്ജി മാഗി ജറമില്ലോയ്ക്കായിരിക്കും.



