ഇന്ത്യയിലെ വിമാന യാത്രക്കാർക്ക് ആശ്വാസം പകരുന്ന തീരുമാനവുമായി കേന്ദ്ര സർക്കാർ. സീറ്റ് തെരഞ്ഞെടുക്കുന്നതിനുള്ള അധിക നിരക്കുകൾ നിയന്ത്രിക്കാനും യാത്രക്കാരുടെ അവകാശങ്ങൾ കർശനമാക്കാനും നടപടി സ്വീകരിക്കാനൊരുങ്ങി സർക്കാർ.
സീറ്റ് തെരഞ്ഞെടുക്കുന്നതിനായി മിക്ക വിമാനക്കമ്പനികളും യാത്രക്കാരിൽ നിന്ന് അധിക നിരക്കുകൾ ഈടാക്കാറുണ്ട്. ഇതിന് തടയിടാനാണ് സർക്കാർ നീക്കം. എല്ലാ വിമാനങ്ങളിലും കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും സൗജന്യമായി തെരഞ്ഞെടുക്കാനാവുന്നുണ്ടെന്ന് ഉറപ്പാക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദേശം നൽകി.
ആകാശ യാത്രകൾ കൂടുതൽ സുതാര്യവും പ്രാപ്യവുമാക്കുക എന്നതാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വഴി പുറപ്പെടുവിച്ച ഉത്തരവിൻ്റെ ലക്ഷ്യം. ടിക്കറ്റ് ബുക്കിംഗിന് ശേഷമോ വെബ് ചെക്ക്-ഇൻ സമയത്തോ ഇഷ്ടപ്പെട്ട സീറ്റ് തെരഞ്ഞെടുക്കുന്നതിന് നിരവധി വിമാനക്കമ്പനികൾ അധിക ഫീസ് ഈടാക്കിയിരുന്നു. ഈ രീതികൾ പരിഹരിക്കാനും യാത്രക്കാർക്ക് “ന്യായമായ പ്രവേശനം” ഉറപ്പാക്കാനുമാണ് പുതിയ നിർദേശം.
ഒരേ പിഎൻആറിൽ യാത്ര ചെയ്യുന്ന യാത്രക്കാർ ഒരുമിച്ച്, പ്രത്യേകിച്ച് അടുത്തടുത്ത സീറ്റുകളിൽ ഇരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തടുത്ത സീറ്റുകൾ ഉറപ്പാക്കാൻ പലപ്പോഴും അധിക പണം നൽകേണ്ടി വന്നിരുന്ന കുടുംബങ്ങൾക്കും ഗ്രൂപ്പുകൾക്കും ഇത് ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ.
ബാഗേജ്, വളർത്തുമൃഗങ്ങൾ,സ്പോർട്സ് ഉപകരണങ്ങൾ, സംഗീത ഉപകരണങ്ങൾ എന്നിവയുടെ ഗതാഗതം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, സുതാര്യവും യാത്രക്കാർക്ക് അനുയോജ്യമായതുമായ രീതിയിൽ സുഗമമാക്കേണ്ടതിനാവശ്യമായ നിർദേശങ്ങൾ പുറപ്പെടുവിക്കുവാനും ഡിജിസിഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാർക്കിടയിൽ പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു മേഖലയായതിനാൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള വ്യക്തമായ നയങ്ങൾ പ്രസിദ്ധീകരിക്കാനും അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫ്ലൈറ്റുകളുടെ കാലതാമസം, റദ്ദാക്കൽ, ബോർഡിംഗ് നിഷേധിക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ യാത്രക്കാരുടെ അവകാശങ്ങൾ കർശനമായി പാലിക്കേണ്ടതിൻ്റെ ആവശ്യകതയും സർക്കാർ ഊന്നിപ്പറഞ്ഞിട്ടുണ്ട്. വിമാനക്കമ്പനികൾ അവരുടെ വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ, വിമാനത്താവള കൗണ്ടറുകൾ എന്നിവയിലുടനീളം ഈ അവകാശങ്ങൾ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്, യാത്രക്കാർക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് പ്രാദേശിക ഭാഷകളിൽ കൂടി അറിയിപ്പ് നൽകണമെന്നും നിർദേശത്തിൽ പറയുന്നു.
ഇന്ത്യയുടെ ആഭ്യന്തര വ്യോമയാന മേഖല അതിവേഗ വളർച്ച കൈവരിച്ചു കൊണ്ട്ആഗോളതലത്തിൽ മൂന്നാമത്തെ വലിയ വിപണിയായി വളർന്നുവരികയാണ്. വിമാനത്താവളങ്ങൾ പ്രതിദിനം അഞ്ച് ലക്ഷത്തിലധികം യാത്രക്കാരെയാണ് കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് വ്യോമ യാത്രകൾ കൂടുതൽ സുതാര്യമാക്കുന്നതിനും യാത്രക്കാർക്കുള്ള അധിക ചാർജുകളുടെ ഭാരം കുറയ്ക്കുന്നതിനുമായി നടപടികൾ സ്വീകരിക്കുവാൻ സർക്കാർ ഒരുങ്ങുന്നത്. നേരത്തെ യാത്രക്കാർക്ക് ചുരുങ്ങിയ ചെലവിൽ ഭക്ഷണം ഉറപ്പാക്കുന്നതിനായി ഉഡാൻ യാത്രി കഫേകൾ പോലുള്ള സംരംഭങ്ങൾക്കും സർക്കാർ തുടക്കം കുറിച്ചിരുന്നു. ഇതിന് പുറമേ വിമാനത്താവളങ്ങളിൽ സൗജന്യ വൈ-ഫൈയും ലഭ്യമാക്കിയിരുന്നു.


