രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ മറ്റൊരു വമ്പന്‍ പ്രഖ്യാപനം കൂടി. റെയര്‍ എര്‍ത്ത് ആന്റ് ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന് 100 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തു നിന്നും ചവറയേയും കൊച്ചിയേയും ബന്ധിപ്പിക്കുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചവറ കെഎംഎംഎല്ലിനോട് ചേര്‍ന്ന് കേന്ദ്രം സ്ഥാപിക്കും. ഇതുവഴി രാജ്യത്തിലെ ഏറ്റവും വലിയ പെര്‍മനന്റ് മാഗ്നറ്റ് ഹബ്ബായി കേരളത്തിന് മാറാന്‍ കഴിയുമെന്നാണ് പ്രഖ്യാപനം.
ഇതുവഴി 42,000 കോടിയുടെ നിക്ഷേപവും 50,000 തൊഴില്‍ അവസരങ്ങളുമാണ് പ്രതീക്ഷിക്കുന്നത്.
കെഎംഎംഎല്‍, കെല്‍ട്രോണ്‍, എന്‍എഫ്ടിഡിസി എന്നീ സ്ഥാപനങ്ങളെ പങ്കാളികളാക്കി റെയര്‍ എര്‍ത്ത് ആന്റ് ക്രിട്ടിക്കല്‍ മിനറല്‍സ് മിഷന്‍ രൂപീകരിക്കാനായി നൂറ് കോടി രൂപ നീക്കി വെക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി പറഞ്ഞു.
എന്താണ് റെയര്‍ എര്‍ത്ത് മാഗ്‌നറ്റുകള്‍?
ആധുനിക സാങ്കേതികവിദ്യകളുടെ നട്ടെല്ലെന്ന് റെയര്‍ എര്‍ത്ത് മാഗ്‌നറ്റുകളെ വിശേഷിപ്പിക്കാം. അപൂര്‍വ ഭൗമ മൂലകങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വളരെ ശക്തമായ കാന്തങ്ങളാണ് അപൂര്‍വ ഭൗമ പെര്‍മനന്റ് കാന്തങ്ങള്‍ (REPM). നിയോഡിമിയം, സമേറിയം തുടങ്ങിയ അപൂര്‍വ ലോഹങ്ങള്‍, ഇരുമ്പ്, ബോറോണ്‍ തുടങ്ങിയ മറ്റ് ലോഹങ്ങളുമായി ചേര്‍ത്താണ് ഈ കാന്തങ്ങള്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും ശക്തമായ കാന്തങ്ങളാണ് ഇവ.
എന്തിനാണ് ഉപയോഗിക്കുന്നത്?
ഇലക്ട്രിക് വാഹനങ്ങള്‍, കാറ്റാടി യന്ത്രങ്ങളിലെ ജനറേറ്ററുകള്‍, സോളാര്‍ പാനലുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍, ഹെഡ്‌ഫോണുകള്‍, മൈക്രോഫോണുകള്‍, സ്‌കാനറുകള്‍ പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, മിസൈല്‍ ഗൈഡന്‍സ് സിസ്റ്റങ്ങള്‍, റഡാറുകള്‍, മറ്റ് പ്രതിരോധ സംവിധാനങ്ങള്‍, റോബോട്ടുകള്‍, പമ്പുകള്‍, ഉയര്‍ന്ന കാര്യക്ഷമതയുള്ള സെന്‍സറുകള്‍ എന്നിവയുടെ നിര്‍മാണത്തിനായാണ് ഇത് ഉപയോഗിക്കുന്നത്.
കേരളത്തിന്റെ സാധ്യത
കേരളത്തിലെ തീരദേശ മണലില്‍, പ്രത്യേകിച്ച് കൊല്ലം ജില്ലയിലെ ചവറയില്‍ റെയര്‍ എര്‍ത്ത് മൂലകങ്ങളായ മോണസൈറ്റ്, സിര്‍ക്കോണ്‍ എന്നിവയുടെ വന്‍ നിക്ഷേപമുണ്ട്. പദ്ധതി യാഥാര്‍ഥ്യമായാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനിംഗ് ഹബ്ബായി കേരളം മാറിയേക്കാം. യുഎസ്, റഷ്യ ഉള്‍പ്പെടെ രാജ്യങ്ങളുടെ പുതിയ നയങ്ങളും രാജ്യാന്തര നീക്കങ്ങളും എണ്ണയില്‍നിന്ന് റെയര്‍ എര്‍ത്ത് മൂലകങ്ങളിലേക്ക് മാറിയ സാഹചര്യത്തില്‍ കേരളത്തിന് പുതിയ സാധ്യതകളാകും ഇതുവഴി തുറക്കപ്പെടുക.
എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ ലോക സാമ്പത്തിക രംഗത്ത് പുലര്‍ത്തുന്ന സ്വാധീനം ഭാവിയില്‍ റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ഉള്ള രാജ്യങ്ങള്‍ കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാറ്റം മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള നീക്കമാണ് കേരളത്തിന്റേതെന്ന് വിശേഷിപ്പിക്കാം. അപൂര്‍വ ഭൗമ കാന്തങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി 7,280 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരുന്നു.
ചുരുക്കത്തില്‍, പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാതെ, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതിലൂടെ കേരളത്തിന് വലിയൊരു സാമ്പത്തിക കുതിച്ചുചാട്ടം സാധ്യമാകും



