ഒരിക്കല്‍ ഇംഗ്ലണ്ട് ബാറ്റര്‍ ബെൻ ഡക്കറ്റ് ഒരു പ്രസ്താവന നടത്തി. യശസ്വി ജയ്സ്വാളിന്റെ ബാറ്റിങ് ശൈലി ബാസ്ബോളിനാല്‍ സ്വാധീനിക്കപ്പെട്ടതാണ് എന്ന്. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യൻ പര്യടനത്തിനെത്തിയപ്പോഴായിരുന്നു ഡക്കറ്റിന്റെ പരാമര്‍ശം. അന്നത്തെ ഇന്ത്യൻ നായകൻ രോഹിത് ശര്‍മയ്ക്ക് അതിനോട് അത്ര യോജിപ്പുണ്ടായിരുന്നില്ല. ഡക്കറ്റിന് ഹിറ്റ്മാൻ നല്‍കിയത് മറുപടിയായിരുന്നില്ല, പകരം ചോദ്യമായിരുന്നു. Haven’t they heard of a batsman called Rishabh Pant? – റിഷഭ് പന്ത് എന്നൊരു ബാറ്ററെക്കുറിച്ച് അവര്‍ കേട്ടിട്ടുണ്ടോ?
രോഹിതിന്റെ ആ ചോദ്യത്തിന്റെ ഉത്തരം എന്താണ് എന്ന് ഹെഡിങ്ലിയിലെ ഹോട്ട് സീറ്റിലിരുന്ന് ഡക്കറ്റ് വീക്ഷിച്ചു. ഒന്നല്ല, രണ്ട് തവണ. അതും നാല് ദിവസത്തിനിടയില്‍.
ലീഡ്‌സിലേക്ക് റിഷഭ് പന്തെന്ന ഇടം കയ്യൻ ബാറ്റര്‍ എത്തുമ്പോള്‍ അയാള്‍ ആത്മവിശ്വാസത്തിന്റെ വരമ്പിനപ്പുറമായിരുന്നു. ചാമ്പ്യൻസ് ട്രോഫിയില്‍ കാണിയുടെ റോളില്‍. ശരാശരിക്ക് താഴെ നിന്ന ബോര്‍ഡര്‍-ഗവാസ്ക്കര്‍ ട്രോഫിയുടേയും മോശം ഐപിഎല്ലിന്റേയും ഭാരം ചുമലിൽ. ആദ്യ ഇന്നിങ്സില്‍ തന്നെ ആ ഭാരം ഇറക്കിവെക്കാൻ റിഷഭിനു സാധിച്ചു.