അടിയന്തര ലാൻഡിംഗിനിടെ യുഎസിലെ ജോർജിയയിൽ തിരക്കേറിയ റോഡിൽ കാറുകൾക്കിടയിലേക്ക് ഇടിച്ചു കയറി ചെറു വിമാനം . തിങ്കളാഴ്ചയാണ് ജോർജിയയിലെ ഗെയ്‌ൻസ്‌വില്ലെയിലെ തിരക്കേറിയ റോഡിൽ സിംഗിൾ എഞ്ചിൻ പരിശീലന വിമാനം ലാൻഡ് ചെയ്തത്. വിമാനത്തിന് വിമാനത്താവളത്തിലേക്ക് തിരികെ എത്താൻ ആവശ്യമായ ശക്തി ഇല്ലാതിരുന്നതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിംഗ്. അപകടത്തിൽ നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
തിരക്കേറിയ റോഡിൽ വിമാനം ലാൻഡ് ചെയ്യുന്നതും തുടർന്ന് നിരവധി വാഹനങ്ങളിൽ ഇടിക്കുന്നതിൻ്റേയുമായുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തിൽ നിരവധി പേർക്ക് നിസാര പരിക്കുകൾ ഏറ്റതായി പൊലീസ് വ്യക്തമാക്കി.
ലാൻഡിംഗിന് ശേഷം വിമാനത്തിൻ്റെ വലതുഭാഗം ഒരു വാഹനത്തിലേക്ക് ഇടിച്ചുകയറുകയും തുടർന്ന് വിമാനത്തിൻ്റെ ഇന്ധന ടാങ്ക് അയഞ്ഞ് ഒരു എസ്‌യുവിയുടെ പിൻഭാഗത്തേക്കും കയറുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിമാനാപകടത്തെത്തുടർന്ന് റോഡ് അടച്ചിട്ടുണ്ട്. ഗതാഗതം തടസം കുറച്ചുകൂടി നീണ്ടു നിന്നേക്കാമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗെയിൻസ്‌വില്ലയിലെ ലീ ഗിൽമർ മെമ്മോറിയൽ വിമാനത്താവളത്തിൽ നിന്ന് കാൻ്റണിലെ ചെറോക്കി കൗണ്ടി റീജിയണൽ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടതെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അറിയിച്ചു. പുറപ്പെട്ടതിന് തൊട്ടുപിന്നാലെ, പൈലറ്റിന് എഞ്ചിനിൽ പ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഗെയ്‌ൻസ്‌വില്ലെയിലേക്ക് തിരിച്ചുപോയി അവിടെ ലാൻഡ് ചെയ്യാൻ തീരുമാനിച്ചുവെങ്കിലും വിമാനത്താവളത്തിലെത്താൻ ആവശ്യമായ ശക്തി ഇല്ലാതിരുന്നതിനാൽ പൈലറ്റ് അടിയന്തര ലാൻഡിംഗ് നടത്താൻ നിർബന്ധിതനാവുകയായിരുന്നു.



