ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യൻ ടീമില്‍ സുപ്രധാന മാറ്റം നിര്‍ദേശിച്ച് ഇംഗ്ലണ്ട് മുന്‍ താരം മോണ്ടി പനേസര്‍. രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ പേസ് ഓള്‍ റൗണ്ടര്‍ ഷാര്‍ദ്ദുല്‍ താക്കൂറിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കണമെന്ന് മോണ്ടി പനേസര്‍ പറഞ്ഞു. ജൂലൈ രണ്ട് മുതല്‍ ബർമിങ്ഹാമിലാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.
എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കണമെന്നാണ് എന്‍റെ അഭിപ്രായം. കാരണം, എഡ്ജ്ബാസ്റ്റമിലെ പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ തുണക്കാറുണ്ട്. ഈ സാഹചര്യത്തില്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കിയിട്ടാണെങ്കിലും കുല്‍ദീപ് യാദവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നത് ഇന്ത്യയുടെ എക്സ് ഫാക്ടറാകുമെന്നും പനേസര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യ ഒരു സ്പിന്നറെ മാത്രം കളിപ്പിക്കാന്‍ സാധ്യതതയില്ലാത്തതിനാല്‍ ജഡേജയും രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്നാണ് കരുതുന്നതെന്നും പനേസര്‍ പറഞ്ഞു.
കുല്‍ദീപ് ആക്രമിക്കുന്ന സ്പിന്നറും ജഡേജ പ്രതിരോധിക്കുന്ന സ്പിന്നറുമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഇവര്‍ ഇരുവരെയും പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുമെന്നാണ് കരുതുന്നത്. സ്വാഭാവികമായും ഷാര്‍ദ്ദുല്‍ താക്കൂറാകും ടീമില്‍ നിന്ന് പുറത്താവുക. കണക്കുകളും കുല്‍ദീപിന് അനുകൂലമാണ്. കുല്‍ദീപ് ഇതുവരെ കളിച്ച 13 മത്സരങ്ങളില്‍ നിന്ന് 22.16 ശരാശരിയില്‍ 56 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷാര്‍ദ്ദുല്‍ കളിച്ച 12 ടെസ്റ്റില്‍ നിന്ന് 33 വിക്കറ്റുകളാണ് നേടിയത്.