ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ എഡ്ജ്‌ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ പേസാക്രമണത്തിൻ്റെ കുന്തമുനയായ ജസ്പ്രീത് ബുമ്ര കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. രണ്ടാം മത്സരത്തിൽ വർക്ക് ലോഡ് കുറയ്ക്കുന്നതിൻ്റെ ഭാഗമായി ബുമ്രയെ പുറത്തിരുത്തുമെന്നാണ് ദി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ജൂലൈ രണ്ട് മുതൽ ആറ് വരെയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുക. ജൂലൈ പത്തിന് ലണ്ടനിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ബുമ്ര ടീമിൽ തിരിച്ചെത്തുമെന്നാണ് സൂചന.
ഹെഡ്ഡിങ്ലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ 44 ഓവറുകളാണ് ബുമ്ര എറിഞ്ഞത്. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റെടുത്ത മുൻ ഉപനായകൻ രണ്ടാമിന്നിങ്സിൽ നിറം മങ്ങിയതാണ് ടീമിനെ വിജയത്തിൽ നിന്നകറ്റിയത്. രണ്ടാം ഇന്നിങ്സിൽ 371 റൺസിൻ്റെ ലീഡ് ലഭിച്ചിട്ടും എതിരാളികൾക്ക് അനായാസ ജയം സമ്മാനിച്ച ഇന്ത്യൻ പേസർമാർ പാടെ നിരാശപ്പെടുത്തിയിരുന്നു. സാക് ക്രോളിയും ബെൻ ഡക്കറ്റും ഉൾപ്പെടെയുള്ള ഇംഗ്ലീഷ് ബാറ്റിങ് നിര അനായാസമായാണ് ഇന്ത്യൻ ബൗളർമാരെ നേരിട്ടത്.
ഇന്ത്യൻ ബൗളർമാർ രണ്ടാമിന്നിങ്സിൽ പന്തെറിഞ്ഞത് യാതൊരു പദ്ധതിയുമില്ലാതെയാണ് എന്ന് തോന്നിപ്പിക്കുന്നതായാരുന്നു ഇംഗ്ലീഷ് ബാറ്റർമാരുടെ പ്രകടനം. ഒന്നുകിൽ കോച്ചിന് പ്രത്യേക പദ്ധതികളൊന്നും ഉണ്ടായിരുന്നില്ലെന്നോ, ബൗളർമാർക്ക് തങ്ങളുടെ കഴിവുകളൊന്നും പുറത്തെടുക്കാൻ കഴിഞ്ഞില്ലെന്നോ വേണം കരുതാൻ.
ഇംഗ്ലണ്ട് ബാറ്റർമാരുടെ വിക്കറ്റുകൾ വീഴ്ത്താനായി സ്റ്റമ്പുകളെ കൂടി ലക്ഷ്യമിട്ട് പന്തെറിയണമായിരുന്നു എന്ന് സച്ചിൻ ടെണ്ടുൽക്കറും ഉപദേശിച്ചു. ദി ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു സച്ചിൻ്റെ ഈ അഭിപ്രായ പ്രകടനം. ബുമ്രയും കൂടുതലായി സ്റ്റമ്പുകളെ ലക്ഷ്യമിടണമെന്ന് ഇതിഹാസ താരം നിർദേശിച്ചു. ഡക്കറ്റ്, ക്രോളി, ജോ റൂട്ട്, യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ തുടങ്ങിയ താരങ്ങളെല്ലാം പുറത്തായത് സ്റ്റമ്പിൻ്റെ ലൈനിലുള്ളതോ പുറത്തോട്ട് സ്വിങ് ചെയ്യുന്നതോ ആയ പന്തുകൾ കളിച്ചായിരുന്നു.
ലൈനും ലെങ്തും പാലിക്കാതെ പ്രസിദ്ധ് കൃഷ്ണയും ഷർദുൽ താക്കൂറും പന്തെറിഞ്ഞതോടെയാണ് ലീഡ്സിലെ അഞ്ചാം ദിനം ആദ്യ സെഷനിൽ ഇന്ത്യക്ക് വിക്കറ്റുകളൊന്നും ലഭിക്കാതെ പോകാൻ കാരണം. ഇതോടെ ലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ട് ബാറ്റർമാർ അനായാസം കുതിക്കുന്നതും കാണാനായി.