ഇറാൻ സമർപ്പിച്ച പുതിയ സമാധാന കരാർ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കരാറിൻ്റെ കരട് രൂപത്തിന് മറുപടിയായി ഇറാൻ അയച്ച കത്ത് ‘അനുചിതമാണ്’ എന്നും അദ്ദേഹം ആക്സിയോസിനോട് പറഞ്ഞു.
ഇറാൻ്റെ മറുപടിയിൽ ഒട്ടും തൃപ്തനല്ലെന്നും ഇത് പൂർണ്ണമായും അസ്വീകാര്യമാണെന്നും ട്രംപ് പറഞ്ഞു. 47 വർഷമായി ഇറാൻ മറ്റു രാഷ്ട്രങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുഎസ് ഉപരോധങ്ങൾ നീക്കുക, യുദ്ധം അവസാനിപ്പിക്കുക, ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഇറാനെ ഏൽപ്പിക്കുക തുടങ്ങിയ കടുത്ത നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചത്. കൂടാതെ തടഞ്ഞുവെച്ച ആസ്തികൾ വിട്ടുകിട്ടണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിക്കുകയും ഇറാൻ്റെ നിലപാടിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
ട്രംപിൻ്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവില 3 ശതമാനം വർദ്ധിച്ചു. ബ്രെൻ്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104 ഡോളറിലെത്തി.
ഇറാൻ്റെ മറുപടി തങ്ങൾക്കും തൃപ്തികരമല്ലെന്നും ട്രംപിനെ സന്തോഷിപ്പിക്കാനല്ല തങ്ങൾ കരാറുകൾ എഴുതുന്നതെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സമാധാന ചർച്ചകൾ വഴിമുട്ടുമെന്നും സൈനിക നീക്കങ്ങൾ ഉണ്ടായേക്കാമെന്നുമുള്ള ആശങ്ക ശക്തമായിരിക്കുകയാണ്.



