കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ശ്രീ. വി. ഡി. സതീശനും പുതിയ സർക്കാരിനും ആശംസകൾ നേർന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത. വി. ഡി. സതീശൻ്റെ ഈ പുതിയ നിയോഗം കേരളത്തിന്റെ രാഷ്ട്രീയ-ഭരണ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് മെത്രാപ്പോലിത്ത തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.
പരമ്പരാഗതമായ ഭരണ കീഴ്‌വഴക്കങ്ങളിൽ നിന്ന് മാറി, കേരളത്തിന്റെ ഭരണ രംഗത്ത് വിശാലമായ കാഴ്‌ചപ്പാടുകളും പുത്തൻ ശൈലികളും ആവിഷ്‌കരിക്കാൻ പുതിയ മുഖ്യമന്ത്രിക്ക് കഴിയുമെന്നാണ് പൊതുസമൂഹം പ്രത്യാശിക്കുന്നത്.
ഭരണഘടന മുന്നോട്ടുവെക്കുന്ന ഉന്നതമായ മൂല്യങ്ങളും കേരളത്തിൻ്റെ മതേതര സ്വഭാവവും കാത്തുസൂക്ഷിക്കാൻ പുതിയ സർക്കാരിന് സാധിക്കണമെന്ന് മെത്രാപ്പോലിത്ത ഓർമ്മിപ്പിച്ചു.”സമുദായിക-രാഷ്ട്രീയ ഭേദങ്ങൾക്കപ്പുറം എല്ലാ ജനവിഭാഗങ്ങളെയും ചേർത്തു നിർത്തി സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാൻ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെ. പാവപ്പെട്ടവരെന്നോ ധനികരെന്നോ വ്യത്യാസമില്ലാതെ ജനങ്ങളെ ഒരുപോലെ കാണാനും, ജനപക്ഷത്തിനും സാമൂഹിക ഐക്യത്തിനും മുൻഗണന നൽകി പ്രവർത്തിക്കാനും പുതിയ നേതൃത്വത്തിന് കഴിയണം.” സംസ്ഥാനത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. ജനകീയ വിഷയങ്ങളിൽ പിടിവാശികൾ ഒഴിവാക്കി അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കണം. പൊതു സമൂഹത്തിൽ നിന്ന് ഉയർന്നു വരുന്ന വിമർശനങ്ങളെ ഉൾക്കൊണ്ട്, അതിലെ നല്ല വശങ്ങളെ സ്വീകരിച്ച് മുന്നോട്ട് പോകാൻ സാധിക്കട്ടെയെന്നും അദ്ദേഹം പ്രാർത്ഥനാപൂർവ്വം ആശംസിച്ചു.
നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശനും അദ്ദേഹത്തോടൊപ്പം ചുമതലയേൽക്കുന്ന പുതിയ മന്ത്രിസഭാംഗങ്ങൾക്കും തിരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികൾക്കും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാർത്ഥനകളും അറിയിക്കുന്നതായി മെത്രാപ്പോലിത്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.



