യെമനില്‍ വധശിക്ഷ വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ഒരു ജനതയും സര്‍ക്കാരും മതമേലധ്യക്ഷന്മാരുമൊക്കെ കൈകോര്‍ക്കുമ്പോള്‍ തന്നെയാണ് ഒരു വിഭാഗം കുത്തിത്തിരിപ്പുമായി ഇറങ്ങിയിരിക്കുന്നത്. നാട്ടില്‍ തുടങ്ങിയ പ്രചരണങ്ങള്‍ യെമന്‍ വരെ എത്തിയിരിക്കുന്നു. നീതിയോ കരുണയോ കാട്ടേണ്ടവരിലേക്ക് അവ എത്തുമ്പോഴുള്ള സ്ഥിതി ആശാവഹമല്ല. നിമിഷ പ്രിയ സ്വതന്ത്രയാകരുതെന്ന് ആഗ്രഹിക്കുന്നവരോ, അവര്‍ വധശിക്ഷ നേരിടട്ടെ എന്ന് ചിന്തിക്കുന്നുവരോ നടത്തുന്ന പ്രചരണങ്ങളാണ് ഒരു കൂട്ടത്തിന്റെ പ്രയത്നങ്ങള്‍ക്കെല്ലാം തുരങ്കം വയ്ക്കുന്നത്. തലാലിന്റെ കുടുംബത്തെ പോലും അസ്വസ്ഥമാക്കുന്ന തരത്തിലും, അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന തരത്തിലേക്കുമൊക്കെ ഇത്തരം പ്രചരണങ്ങള്‍ ചെന്നെത്തിയിട്ടുണ്ട്. നിമിഷ പ്രിയയെ മോചിപ്പിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളെയെല്ലാം അത് തകര്‍ക്കുമെന്നും, ഇത്തരം പ്രചരണങ്ങളില്‍നിന്ന് അകന്നുനില്‍ക്കണമെന്ന് പലരും ഓര്‍മിപ്പിക്കുന്നുമുണ്ട്.
നിമിഷ പ്രിയ സ്വതന്ത്രയാകരുതെന്ന് ആഗ്രഹിക്കുന്ന കുറേപ്പേര്‍ കേരളത്തിലുണ്ടെന്ന് വ്യക്തമാകുന്നു എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ജംഷാദ് കെ. ഫേസ്ബുക്കില്‍ കുറിച്ചത്. കൊലപ്പെട്ട തലാല്‍ അബ്ദുള്‍ മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി ഇപ്പോള്‍ മലയാളത്തിലാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. ആദ്യമെല്ലാം അറബിയിലായിരുന്നു. കേരളത്തിലെ വാര്‍ത്തകള്‍ എടുത്തുപറഞ്ഞാണ് പോസ്റ്റ് ഇടുന്നത്. ഗൂഗിള്‍ ട്രാന്‍സ്‌ലേഷന്‍ അല്ല, കേരളത്തില്‍നിന്ന് പി.ആര്‍. സഹായം ലഭിക്കുന്നുണ്ടെന്ന് സംശയം ജനിപ്പിക്കുന്ന വിധത്തിലുള്ളതാണ് ഫത്താഹിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റുകളെന്ന സംശയവും ജംഷാദ് പങ്കുവച്ചിട്ടുണ്ട്.
സഹോദരന്‍ തലാലിനെ കുറ്റക്കാരനാക്കി നിമിഷപ്രിയയെ ഇരയാക്കി ചിത്രീകരിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് വളരെ രൂക്ഷമായാണ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ ഫത്താഹ് സംസാരിച്ചത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളില്‍ അദ്ദേഹം അസ്വസ്ഥനാണ്. നിമിഷ പ്രിയ കേസിൽ കൊല്ലപ്പെട്ട തലാൽ മഹ്ദിയുടെ കുടുംബം നിലപാട് കടുപ്പിച്ചത് തലാലിനെതിരായ മാധ്യമ വാർത്തകളെ തുടർന്നാണ്. ഒരു വർഷം മുമ്പ് മകൻ ഖലീൽ അബ്ദുൽ ഫത്താഹ് അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ദിയാധനം പോലും വാങ്ങാതെ പ്രതിക്ക് മാപ്പ് കൊടുത്ത വ്യക്തിയാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയെന്ന വിവരവും ജംഷാദ് ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തലാലിന്റെ സഹോദരൻ മകൻ കൊല്ലപ്പെട്ട കേസിൽ മാപ്പുകൊടുത്ത വ്യക്തി, നിമിഷപ്രിയയെ ഇരയാക്കുന്ന വാർത്തകൾ അസ്വസ്ഥനാക്കി
നിമിഷപ്രിയ കേസിൽ കൊല്ലപ്പെട്ട തലാൽ മഹ്ദിയുടെ കുടുംബം നിലപാട് കടുപ്പിച്ചത് തലാലിനെ തിരായ മാധ്യമ വാർത്തകളെ തുടർന്നാണ്. ഒരു വർഷം മുമ്പ് മകൻ ഖലീൽ അബ്ദുൽ ഫത്താഹ് അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ദിയ ധനം പോലും വാങ്ങാതെ പ്രതിക്ക് മാപ്പ് കൊടുത്ത വ്യക്തിയാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി.
കഴിഞ്ഞ ദിവസം ബി.ബി.സി (അറബി) ക്ക് നൽകിയ അഭിമുഖത്തിലും തലാലിനെ കുറ്റക്കാരനാക്കി നിമിഷപ്രിയയെ ഇരയാക്കി ചിത്രീകരിക്കുന്ന ഇന്ത്യൻ മാധ്യമങ്ങളെക്കുറിച്ച് വളരെ രൂക്ഷമായാണ് അദ്ദേഹത്തിന്റെ സഹോദരൻ സംസാരിച്ചത്.
എന്നിരുന്നാലും നിമിഷ പ്രിയക്ക് അദ്ദേഹവും കുടുംബവും മാപ്പുനൽകാൻ സാധ്യത നിലനിൽക്കുന്നുണ്ട്. തൻ്റെ മകൻ കൊല്ലപ്പെട്ട കേസിൽ നിരുപാധികം മാപ്പ് കൊടുത്ത വ്യക്തികൂടിയാണ് തലാലിൻ്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി.
എന്നാൽ മലയാള മാധ്യമങ്ങളിൽ ചിലത് തലാലിനെ കുറ്റക്കാരനാക്കിയും നിമിഷപ്രിയയെ ഇരയാക്കിയും വാർത്തകൾ നൽകുന്നതിൽ അദ്ദേഹം അസ്വസ്ഥനാണ്. തലാൽ നിമിഷപ്രിയയുടെ പാസ്പോർട്ട് പിടിച്ചുവച്ചു എന്നുള്ള കാര്യവും അദ്ദേഹം കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ഇത്തരം വാർത്തകളാണ് വധശിക്ഷയിൽ ഉറച്ചുനിൽക്കാൻ കാരണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
നീതിനിർവഹണം നീണ്ടു പോയതിൻ്റെ പേരിൽ തലാലിൻ്റെ കുടുംബം ശക്തമായ പ്രതിഷേധത്തിലായിരുന്നു.
2024 ഡിസംബർ 23നു ഹൂതി രാഷ്ട്രീയ കൗൺസിൽ പ്രസി ഡന്റ് വധശിക്ഷ നടപ്പാക്കാനായി ഒപ്പുവച്ച മൂന്ന് കേസുകളിൽ ഒന്നാണ് നിമിഷപ്രിയയുടേത്. അതിൽ മറ്റു രണ്ടു കേസുകളിലെയും പ്രതികളുടെ വിധി നടപ്പാക്കിയപ്പോൾ ഇതുമാത്രം മാറ്റിവച്ചതിനെതിരേ തലാലിൻ്റെ സഹോദരൻ നീണ്ട കുറിപ്പ് തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ 16ന് ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചു. എന്നാൽ അത് വീണ്ടും നീട്ടി.
ഒരു ഘട്ടത്തിൽ തലാലിന്റെ കുടുംബം ആവശ്യപ്പെട്ടത് നഷ്ടപരിഹാരമാണ്. തിങ്കളാഴ്ച പുലർച്ചെയുള്ള തലാലിന്റെ സഹോദരൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇക്കാര്യം പറയുന്നുണ്ട്. തെറ്റായ വാർത്തകളാണ് അദ്ദേഹത്തെ വധശിക്ഷ എന്ന നിലപാടിലേക്ക് മാറ്റാൻ കാരണം. കേരളത്തിലെ വാർത്തകൾ അവർ നിരീക്ഷിക്കുന്നുണ്ട്.
പിന്നീടാണ് ഫത്താഹ് വധശിക്ഷ നൽകണമെന്നതിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാ ക്കിയത്. ഈ നിലപാടുമാറ്റത്തിനു കാരണം മാധ്യമവാർത്തകൾ അദ്ദേഹത്തെ പ്രകോപിപ്പിച്ചു എന്നതു തന്നെയാണ്. പ്രകോപനം ഇല്ലാതായാൽ ദിയാധനം സ്വീകരിച്ച് നിമിഷപ്രിയ ക്ക് മാപ്പുനൽകാൻ അദ്ദേഹം തയാറായേക്കുമെന്ന സൂചനയും ഉണ്ട്. എന്നാൽ ദിയാധനമായി ലഭിക്കുന്ന തുക വർധിപ്പിക്കാനാണ് അദ്ദേഹം നിലപാട് കടുപ്പിക്കുന്നതെന്ന വിലയിരുത്തലുമുണ്ട്.
കൊലപ്പെട്ട തലാലിന്റെ കുടുംബത്തിലുള്ളവരോട് ചെന്ന് കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവരെക്കുറിച്ച് സാമുഹ്യപ്രവര്‍ത്തകനായ മനോഫര്‍ വള്ളക്കടവും ഫേസ്ബുക്കില്‍ പ്രതികരിച്ചിട്ടുണ്ട്. മനുഷ്യരുടെ വെറുപ്പും വിദ്വേഷവുമാണ് ഇത്തരത്തില്‍ അനീതി കാണിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്നാണ് മനോഫര്‍ എഴുതുന്നത്. കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് അറബിയിലൊരു കുറിപ്പും മനോഫര്‍ ഫത്താഹിന്റെ ഫേസ്ബുക്കില്‍ ചേര്‍ത്തിട്ടുണ്ട്. മാധ്യമങ്ങളെക്കുറിച്ചോ, നുണകളെക്കുറിച്ചോ, രാഷ്ട്രീയത്തെക്കുറിച്ചോ അല്ല. നീതിയിൽ നിന്ന് രക്ഷപ്പെടാനല്ല, മറിച്ച് അതിന്റെ ഭാരവുമായി ജീവിക്കാൻ അവസാന അവസരത്തിനായി അപേക്ഷിക്കുന്ന ഒരു അമ്മയുടെയും മകളുടെയും ആത്മാവിന്റെയും നിലവിളിയാണിത് എന്ന് ചൂണ്ടിക്കാട്ടിയാണ് മനോഫറിന്റെ കുറിപ്പ്.