പ്രവാസികൾക്ക് ആശ്വാസം പകരുന്ന ചരിത്ര നടപടിയുമായി സൗദി അറേബ്യ. അരനൂറ്റാണ്ട് പഴക്കമുള്ള ‘കഫാല സ്പോൺസർഷിപ്പ് സമ്പ്രദായം’ സൗദി അറേബ്യൻ സർക്കാർ ഔദ്യോഗികമായി അവസാനിപ്പിച്ചു. ഇതോടെ, വിദേശ തൊഴിലാളികളുടെ താമസാനുമതിയേയും അവകാശങ്ങളെയും തൊഴിലുടമയുമായി ബന്ധിപ്പിച്ച 50 വർഷത്തിലേറെ പഴക്കമുള്ള സംവിധാനത്തിന് അന്ത്യമായി.
‘വിഷൻ 2030’ൻ്റെ ഭാഗമായുള്ള ഈ സുപ്രധാന പരിഷ്ക്കരണത്തിലൂടെ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലി മാറാനും രാജ്യം വിടാനും കഴിയും. തൊഴിലാളികളുടെ അന്തസ് വർധിപ്പിക്കുകയും ചൂഷണം കുറയ്ക്കുകയുമാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
ദശലക്ഷക്കണക്കിന് വിദേശ തൊഴിലാളികളുടെ ജീവിതത്തെയും അവകാശങ്ങളെയും നിയന്ത്രിച്ചിരുന്ന ഒരു തൊഴിലാളി സ്പോൺസർഷിപ്പ് രീതിയായിരുന്നു ഇത്. സ്പോൺസർഷിപ്പ് എന്നർത്ഥമാക്കുന്ന കഫാല എന്ന അറബി വാക്ക്, ഗൾഫിലെ ഒരു ജീവിതരീതിയെ ആണ് പ്രതിനിധീകരിച്ചിരുന്നത്. അതിൽ തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാരുടെ ജീവിതത്തിന്മേൽ മിക്കവാറും പൂർണ്ണമായ നിയന്ത്രണമുണ്ടായിരുന്നു.
ജീവനക്കാർക്ക് ജോലി മാറാനോ, രാജ്യം വിടാനോ, നിയമസഹായം തേടാനോ കഴിയുമോ എന്ന് തീരുമാനിച്ചിരുന്നത് തൊഴിലുടമയായിരുന്നു. പതിറ്റാണ്ടുകളായി ഈ ചട്ടക്കൂട് വ്യാപകമായ ചൂഷണങ്ങളുടെ ഉറവിടമായി മാറിയിരുന്നു. തൊഴിലുടമകൾക്ക് തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കാനും, വേതനം വൈകിക്കുകയോ നിഷേധിക്കുകയോ ചെയ്യാനും, അവരുടെ സഞ്ചാരം നിയന്ത്രിക്കാനും കഴിഞ്ഞിരുന്നു.