ആണവ പദ്ധതി സംബന്ധിച്ച് യുഎസുമായി തിരക്കിട്ട ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. പരസ്പര താല്‍പ്പര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഒരു തുല്യ പദവിയില്‍ നിന്ന് സംസാരിക്കാന്‍ യുഎസ് ഒരുക്കമാണെങ്കില്‍ മാത്രം ഇറാന്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുറേനിയം സമ്പൂഷ്ടീകരണം ഇല്ലാതാക്കുക, ഇറാന്റെ മിസൈല്‍ സ്റ്റോക്കുകള്‍ക്കും പ്രാദേശിക സഖ്യങ്ങള്‍ക്കുള്ള പിന്തുണയ്ക്കും പരിധി നിശ്ചയിക്കുക തുടങ്ങി ചര്‍ച്ചയ്ക്കായി യുഎസ് നിശ്ചയിച്ചെന്ന് പറയപ്പെടുന്ന വ്യവസ്ഥകള്‍ യുക്തി രഹിതവും അന്യായവുമാണെന്ന് തെഹ്‌റാനിലെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ പറഞ്ഞു.
”അവര്‍ മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥകള്‍ സൂചിപ്പിക്കുന്നത് അവര്‍ക്ക് ഇതില്‍ തിരക്കില്ലെന്നാണ്. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കും തിരക്കില്ല,’ അരാഗ്ചി പറഞ്ഞു.
അതേസമയം യുഎസ് ഇസ്രായാലിനെ പിന്തുണയ്ക്കുന്നിടത്തോളം ഇറാന്‍-യുഎസ് സഹകരണം സാധ്യമല്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആണവ കരാറിനുവേണ്ടി അമേരിക്കയുടെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദം ഏറുന്നതിനിടെയാണ് ഖമേനിയുടെ പ്രസ്താവന.
സയണിസ്റ്റ് ഭരണകൂടത്തെ പിന്തുണയ്ക്കുന്ന കലാത്തോളവും സൈനിക താവളങ്ങള്‍ നിലനിര്‍ത്തുന്നിടത്തോളവും ഈ മേഖലയില്‍ ഇടപെടുന്നിടത്തോളവും യുഎസുമായി ഒരു സഹകരണം സാധിക്കില്ലെന്നായിരുന്നു ഖമേനി പറഞ്ഞത്.
യുഎസും ഇറാനും നേരത്തെ അഞ്ച് തവണ ആണവ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ജൂണില്‍ ഇറാനും ഇസ്രയേലും തമ്മില്‍ 12 ദിവസത്തോളം നടന്ന യുദ്ധത്തോടെ യുഎസുമായുള്ള ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇറാന്‍ തയ്യാറാണെങ്കില്‍ അവരുമായി ഒരു ഉടമ്പടിക്ക് തയ്യാറാണെന്നായിരുന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനുമായുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റേയും വാതില്‍ തുറന്നിരിക്കുകയാണ് എന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിക്കാതെ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാന്‍ അറിയിച്ചത്.

                                    

