ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനത്തിന് പാകിസ്ഥാന് എസ് 1 എന്ന പേരിൽ പ്രത്യേക സംഘം പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. 1993 ലെ മുംബൈ സ്ഫോടനങ്ങൾ മുതൽ ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം വരെ എസ് 1 ആണ് ആസൂത്രണം ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എസ്1 എന്നാൽ “സബ്‌വേർഷൻ 1” എന്നാണ് എന്ന് ഇൻ്റലിലിജൻസ് വൃത്തങ്ങൾ പറഞ്ഞു. പാകിസ്ഥാനിലെ അതിർത്തി കടന്നുള്ള ഭീകരവാദത്തിൻ്റെ ശക്തികൾക്ക് പിന്നിലെ ഏറ്റവും വലിയ പ്രേരകശക്തി ഈ യൂണിറ്റാണെന്നും അവർ വ്യക്തമാക്കി. പാകിസ്ഥാൻ ആർമിയിലെ ഒരു കേണലാണ് എസ് 1 നെ നയിക്കുന്നത്. രണ്ട് റാങ്കിംഗ് ഓഫീസർമാർ ചേർന്ന് ഇതിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഈ രണ്ട് ഓഫീസർമാരുടെയും കോഡ് നാമങ്ങൾ ‘ഗാസി 1’ ഉം ‘ഗാസി 2’ ഉം ആണ് എന്നും അവർ വെളിപ്പെടുത്തി.
ഇസ്ലാമാബാദ് ആസ്ഥാനമാക്കിയാണ് എസ് 1 പ്രവർത്തിക്കുന്നത്. , ഭീകരപ്രവർത്തനങ്ങൾക്ക് ആവശ്യമായ പണത്തിൻ്റെ ഭൂരിഭാഗവും മയക്കുമരുന്ന് വിൽപ്പന വഴിയാണ് നടക്കുന്നതെന്നും വൃത്തങ്ങൾ അറിയിച്ചു. എസ്1 ഉദ്യോഗസ്ഥരും പരിശീലകരും എല്ലാത്തരം ബോംബുകളും ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തുക്കളും നിർമിക്കുന്നതിൽ വിദഗ്ധരാണ്. കൂടാതെ വിവിധതരം ചെറു ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അവർ സമർഥരാണ്. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളുടെയും വിശദമായ ഭൂപടങ്ങൾ യൂണിറ്റിൻ്റെ പക്കലുണ്ട് എന്നും അവർ പറഞ്ഞു.
കഴിഞ്ഞ 25 വർഷമായി എസ്1 പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അടുത്തിടെയാണ് ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾ അതിൻ്റെ പ്രവർത്തനങ്ങളുടെ മുഴുവൻ വ്യാപ്തിയും മനസിലാക്കിയത്. ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ പ്രത്യേകമായി ചുമതലപ്പെടുത്തിയിരിക്കുന്ന എസ്1, പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകര ഗ്രൂപ്പുകളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ തുടങ്ങിയ സംഘടനകളുടെ ഭീകര പരിശീലന ക്യാമ്പുകളിൽ എസ്1 ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ട്. ഈ യൂണിറ്റ് വളരെ രഹസ്യമായി പ്രവർത്തിക്കുന്നതിനാൽ പല ഭീകര ഗ്രൂപ്പുകൾക്കും അവരുടെ പരിശീലകർ എസ് 1 ൽ നിന്നുള്ളവരാണെന്ന് അറിയില്ല എന്ന് വൃത്തങ്ങൾ പറഞ്ഞു. എസ് 1 ൽ നിന്നും ഏകദേശം ആയിരക്കണക്കിന് തീവ്രവാദികൾക്ക് പരിശീലനം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.



